കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം നേതൃത്വത്തിൽ കോൺഗ്രസ് അടക്കമുള്ള പാർട്ടികളെ സംഘടിപ്പിച്ച് നടക്കുന്ന സംയുക്ത റാലിക്ക് കൊൽക്കത്ത ഒരുങ്ങി. ഇന്ന് ഉച്ച ഒരുമണിക്ക് നടക്കുന്ന ശക്തിപ്രകടനത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച വൈകീട്ട് മുതൽ സംസ്ഥാനത്തിെന്റ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകർ ഒഴുകിയെത്തി. നഗരത്തിലെ ഏറ്റവും വലിയ മൈതാനമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടാണ് സഖ്യത്തിന്റെ പ്രഥമ റാലിക്ക് വേദിയാകുന്നത്.
ഫർഫുറ ഷെരീഫിലെ പുരോഹിതൻ അബ്ബാസുദ്ദീൻ സിദ്ദിഖി തുടക്കമിട്ട പുതിയ പാർട്ടിയായ ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനെയും (ഐ.എസ്.എഫ്) പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ്് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗലും റാലിയിൽ അതിഥിയായി പങ്കെടുക്കും. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും ബ്രിഗേഡ് മൈതാനത്ത് റാലികൾ നടത്താൻ തീരുമാനിച്ചിരുെനങ്കിലും ഇടത് കോൺഗ്രസ് കൂട്ടുകെട്ടാണ് ആദ്യം സംഘടിപ്പിക്കുന്നത്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ പങ്കെടുക്കുന്ന റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉണ്ടാവില്ല. സി.പി.എമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കേരളത്തിൽനിന്ന് വ്യത്യസ്തമായി രണ്ടു പാർട്ടികളും പശ്ചിമ ബംഗാളിൽ തോളിൽ കൈയിടുന്നത് ഉയർത്തിക്കാട്ടാൻ ബി.ജെ.പിക്കും മറ്റും അവസരമാകുമെന്ന് മുൻകൂട്ടി കണ്ടാണിത്. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പു പരിപാടികൾ മാർച്ച് ഒന്നു വരെ രാഹുൽ നീട്ടിയത് കൊൽക്കത്ത റാലി ഒഴിവാക്കാൻകൂടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കേരള പര്യടനത്തിനിടയിൽ പിണറായി സർക്കാറിനെ കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ കടന്നാക്രമിച്ചിരുന്നു. രാഹുലിനു നേരെ സി.പി.എമ്മും തിരിഞ്ഞു.
അതിനെല്ലാമിടയിലാണ് കൊൽക്കത്ത റാലി. ഇത്തവണ പശ്ചിമ ബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ മതേതര ജനാധിപത്യ കക്ഷികളുമായി തുറന്ന സഹകരണത്തിലാണ് സി.പി.എം.
click on malayalam character to switch languages