ക്രിസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ രണ്ട് പള്ളികളിൽ വെടിവെപ്പ്. നാല്പതുപേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ട്. ഇരുപതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ക്രിസ്റ്റ്ചർച്ചിലെ ഹെഗ് ലി പാർക്കിന് സമീപത്തെ അൽ നൂർ മോസ്കിലും സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പിന് ശേഷം കാറിൽ രക്ഷപ്പെട്ട അക്രമിയെ ബ്രൊഹാം സ്ട്രീറ്റിൽ നിന്ന് പൊലീസ് പിടിയിലായി. സ്ത്രീ ഉൾപ്പെടെ നാലു പേർ കസ്റ്റഡിയിലുണ്ട്. കാറിൽ നിന്ന് വൻ സ്ഫോടന ശേഖരവും കണ്ടെടുത്തിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചക്ക് 1.40ന് ഹെഗ് ലി പാർക്കിന് സമീപത്തെ പള്ളിയിൽ കറുത്ത വസ്ത്രവും ഹെൽമറ്റും ധരിച്ചെത്തിയ അക്രമിയാണ് മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. പള്ളിയിൽ കടന്നു കയറിയ ആയുധധാരി യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയം 16 വയസ് മുതൽ പ്രായമുള്ള അമ്പതോളം പേർ പള്ളിക്കുള്ളിൽ പ്രാർഥനയിലായിരുന്നു.
സമാന സമയത്ത് ന്യൂസിലൻഡിലെ മറ്റൊരു മുസ് ലിം പള്ളിയിലും വെടിവെപ്പ് നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗത്ത് ഐലൻഡ് സിറ്റിയിലെ ലിൻവുഡ് അവന്യൂവിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നത്.
ആക്രമണം നടന്ന സമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങൾ ക്രിസ്റ്റ്ചർച്ചിലെ മുസ് ലിം പള്ളിക്ക് സമീപം ഉണ്ടായിരുന്നു. ശനിയാഴ്ച നടക്കുന്ന മൂന്നാം ടെസ്റ്റ് മൽസരത്തിന് എത്തിയതായിരുന്നു ബംഗ്ലാദേശ് ടീം. സംഭവത്തിന് പിന്നാലെ ടീം അംഗങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. താരങ്ങൾ സുരക്ഷിതരെന്ന് ടീമംഗം തമീം ഇഖ്ബാൽ ട്വിറ്ററിലൂടെ അറിയിച്ചു.
വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിൽ എടുത്തതായി ന്യൂസിലൻഡ് പൊലീസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്. പ്രദേശത്തെ മറ്റ് മുസ് ലിം പള്ളികളും സ്കൂളുകളും തൽകാലികമായി അടക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അക്രമിയെ പൊലീസ് കീഴടക്കിയപ്പോൾ
കത്തോലിക്ക, ആംഗ്ലിക്കൻ വിഭാഗങ്ങൾ അടക്കം ക്രിസ്ത്യൻ വിഭാഗമാണ് ന്യൂസിലൻഡിൽ ഭൂരിപക്ഷം. മൊത്തം ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് മുസ് ലിംകൾ ഉള്ളത്. 2013ലെ കണക്ക് പ്രകാരം 50000 പേർ.
click on malayalam character to switch languages