തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കെ പി സി സി മുൻ അധ്യക്ഷനുമായ വി എം സുധീരൻ കോവിഡ് നെഗറ്റീവ് ആയി. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സുധീരൻ. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് സുധീരനും ഭാര്യ ലതയും കോവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്.
കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് താനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞെന്നും തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണെന്നും സുധീരൻ അറിയിച്ചു.
അതേസമയം, ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചതെന്ന് വി എം സുധീരൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സുധീരൻ ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയി എന്നറിഞ്ഞ് അരമണിക്കൂറിനകം തന്നെ ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും സുധീരൻ പറഞ്ഞു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ സ്നേഹാദരങ്ങൾ അറിയിക്കുകയാണെന്നും സുധീരൻ കുറിപ്പിൽ വ്യക്തമാക്കി.
വി.എം സുധീരൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്,
‘കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ വിശ്രമം വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ടു പോകുകയാണ്.
ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക്ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച ബന്ധപ്പെട്ട മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വിഐപി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
click on malayalam character to switch languages