പാലായുടെ പ്രിയ നേതാവിനെ യാത്രയാക്കാൻ പതിനായിരങ്ങളാണ് സെന്‍റ് കത്തീഡ്രലിലേക്ക് ഒഴുകിയെത്തിയത്. വീട്ടിൽ നടന്ന പൊതു ദർശനവും വിലാപയാത്രയും പാലായ്ക്ക് കെ.എം മാണി ആരാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്നേഹവും പിന്തുണയും ആയിരുന്നു കെ.എം മാണിക്ക് അവസാനം വരെ പാലാക്കാർ നൽകിയത്.
കെ.എം മാണി തന്‍റെ രാഷ്ട്രീയ ജീവിതം ഉഴിഞ്ഞുവച്ചത് പാലക്കാർക്ക് വേണ്ടിയായിരുന്നു. ആ സ്നേഹം പാലാക്കാർ എന്നും തിരിച്ചു കാട്ടുകയും ചെയ്തിരുന്നു. അതുകൊേണ്ടുതന്നെ പ്രിയനേതാവിന് വിടവാങ്ങൽ പാലാർക്കാരുടെ മനസിനെ കുറച്ചൊന്നുമല്ല വലച്ചത്.
കരിങ്ങോഴയ്ക്കൽ വീട്ടിൽ കെ.എം മാണിയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പാലാക്കാർ ആഗ്രഹിച്ചതോടെ നിയന്ത്രണങ്ങൾ പോലും താറുമാറായി.
പള്ളിയിലേക്ക് മൃതദേഹം കൊണ്ടുപോയപ്പോഴും വിലാപയാത്രയിൽ പതിനായിരങ്ങൾ അനുഗമിച്ചു. വിലാപയാത്ര കടന്നുപോയ വഴികളുടെ ഇരുവശത്തും തങ്ങളുടെ നേതാവിനെ കാണാൻ പ്രായഭേദമന്യേ പാലാക്കാർ തടിച്ചുകൂടി. പാലാ കത്തീഡ്രൽ പള്ളി ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനത്തിരക്കായിരുന്നു കെഎം മാണിയുടെ സംസ്കാരത്തിനും ഉണ്ടായത്.
click on malayalam character to switch languages