കൊൽക്കത്ത: സ്ഥാനാർഥിപ്പട്ടിക പുറത്തുവരുന്നതിനൊപ്പം ബംഗാൾ ബി.ജെ.പിയിലെ പരമ്പരാഗത പ്രവർത്തകരും ‘വരത്തന്മാരും’തമ്മിലെ അന്തഃഛിദ്രവും ശക്തമാകുന്നു. ദേശീയ നേതാക്കൾക്കെതിരെപ്പോലും പരസ്യപ്രതിഷേധം നടത്താൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് പ്രവർത്തകർ. തൃണമൂൽ കോൺഗ്രസ്, സി.പി.എം, കോൺഗ്രസ് പാർട്ടികളിൽനിന്ന് കളംമാറിയെത്തിയ ചെറുതും വലുതുമായ നേതാക്കളെല്ലാം സീറ്റ് തരപ്പെടുത്തിയതോടെയാണ് പാർട്ടി പ്രവർത്തകരുടെ നീരസം പരസ്യപ്രതിഷേധത്തിലേക്ക് വഴിമാറിയത്.
തന്ത്രങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കാൻ ബംഗാളിൽ ക്യാമ്പ്ചെയ്തിരുന്ന ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവർത്തകരോഷം ശക്തമെന്നറിഞ്ഞ് പരിപാടികളിൽ മാറ്റംവരുത്തി അസമിലേക്ക് പറന്നു. കൊൽക്കത്ത, ഹൗറ, ഹൂഗ്ലി, സൗത്ത് പർഗാന എന്നിവിടങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും ഓഫിസ് കൈയേറ്റവുമുണ്ടായി. രോഷംപൂണ്ട പ്രവർത്തകർ ചില ഒാഫിസുകൾ അടച്ചുപൂട്ടിയപ്പോൾ മറ്റു ചിലയിടങ്ങളിൽ ടയറിനു തീയിട്ടും മറ്റും വഴി മുടക്കി. വൻ പൊലീസ് സന്നാഹത്തെയാണ് പ്രശ്നങ്ങളൊഴിവാക്കാൻ ബി.ജെ.പി ഓഫിസുകൾക്കരികിലായി വിന്യസിച്ചിരിക്കുന്നത്.
സൗത്ത് കൊൽക്കത്തയിലെ പാർട്ടി തെരഞ്ഞെടുപ്പ് ഒഫിസിനു മുന്നിൽ തിങ്കളാഴ്ച പ്രതിഷേധ ധർണ നടത്തിയ പ്രവർത്തകർ ദേശീയ വൈസ് പ്രസിഡൻറ് മുകുൾറോയ്, ദേശീയ ജനറൽ സെക്രട്ടറി ശിവ് പ്രകാശ്, ബാക്പൂർ എം.പി. അർജുൻ സിങ് തുടങ്ങിയവരെ തള്ളുകയും തടഞ്ഞുവെക്കുകയും ചെയ്തു. നൂറുകണക്കിന് പ്രവർത്തകരാണ് ഇന്നലെ പ്രതിഷേധ ധർണയിൽ പങ്കുചേർന്നത്. തൃണമൂൽ ടിക്കറ്റിൽ നാലുതവണ വിജയിച്ച 89 വയസ്സുള്ള സിംഗൂർ എം.എൽ.എ രബീന്ദ്രനാഥ് ഭട്ടാചാര്യ പ്രായാധിക്യത്തിെൻറ പേരിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനു പിറ്റേന്ന് ബി.ജെ.പിയിൽ ചേരുകയും സിംഗൂരിൽ സ്ഥാനാർഥിത്വം ഉറപ്പിക്കുകയും ചെയ്തത് പ്രവർത്തകരെ ഞെട്ടിച്ചു. മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ഉൾപ്പെടെയുള്ള നേതാക്കളെ പ്രവർത്തകർ നാലു മണിക്കൂറോളമാണ് ഓഫിസിനുള്ളിൽ പൂട്ടിയിട്ടത്. യഥാർഥ ബി.ജെ.പി പ്രവർത്തകർക്ക് സീറ്റ് നൽകാൻ തയാറല്ലെങ്കിൽ സ്വതന്ത്രരെ മത്സരിപ്പിച്ച് ഭട്ടാചാര്യയുടെ തോൽവി ഉറപ്പാക്കുമെന്നും അവർ ഭീഷണി മുഴക്കുന്നുണ്ട്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയിലെത്തിയ മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി പാർട്ടിവിട്ടു.
ബെഹൽപുര സീറ്റിനായി ശ്രമിച്ച അദ്ദേഹത്തെ തഴഞ്ഞ് ഏതാനും ദിവസം മുമ്പ് അംഗത്വമെടുത്ത നടി പായൽ സർക്കാറിന് സീറ്റ് നൽകിയതാണ് അദ്ദേഹത്തെ പ്രകോപിതനാക്കിയത്. 294 അംഗ നിയമസഭയിലേക്ക് മത്സരിക്കുന്ന 123 പേരുടെ പട്ടിക മാത്രമാണ് ബി.ജെ.പി ഇതിനകം പ്രസിദ്ധീകരിച്ചത്.
click on malayalam character to switch languages