യാത്രക്കാരിൽ ഏതെങ്കിലും ഒരാൾക്ക് അനുവദിച്ച തീയതിയിൽ എല്ലാവർക്കും എത്താമെന്ന് ഉത്തരവ്. റോഡ് മുഖേന മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന സംഘത്തിലെ യാത്രക്കാർക്ക് വെവ്വേറെ ദിവസങ്ങൾക്കാണ് പാസ് അനുവദിച്ചതെങ്കിലും എല്ലാവർക്കും പാസിൽ പരാമർശിച്ചത് ഒരേ വാഹനമാണെങ്കിൽ പ്രവേശനാനുമതി നൽകും.
യാത്രക്കാരിൽ ഏതെങ്കിലും ഒരാൾക്ക് അനുവദിച്ച തീയതിയിൽ എല്ലാവർക്കും എത്താമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. എല്ലാവർക്കും ഒരേദിവസം കിട്ടിയില്ലെങ്കിലോ ഒരാൾക്ക് കിട്ടാതെ വന്നാലോ സംഘത്തിലെ ഒരാൾ ഗ്രൂപ്പിലെ എല്ലാവരുടെയും രജിസ്റ്റർ നമ്പർ വ്യക്തമാക്കി പാസിന് അപേക്ഷിക്കണം. അവർ വ്യത്യസ്ത ജില്ലകളിലുള്ളവരാണെങ്കിലും ഗ്രൂപ് ലീഡറുടെ ജില്ലയിലെ കലക്ടറാണ് പാസ് അനുവദിക്കുക.
തദ്ദേശസ്ഥാപനങ്ങൾ വഴിയുള്ള വിശദാംശം പരിശോധിക്കുന്നത് ബന്ധപ്പെട്ട കലക്ടർമാരായിരിക്കും. റോഡ് മുഖേന അതിർത്തി ചെക്പോസ്റ്റുകൾ വഴി വരുന്നവർ കോവിഡ്-19 ജാഗ്രതാപോർട്ടലിൽ പാസിന് അപേക്ഷിക്കണം. കേരളത്തിൽനിന്ന് പാസ് നേടുന്നതിനൊപ്പം ഏതു സംസ്ഥാനത്തുനിന്നാണോ വരുന്നത് അവിടെനിന്നുള്ള പാസുകളും യാത്രക്ക് മുമ്പ് നേടണം. സ്വന്തം വാഹനമോ വാടകവാഹനമോ യാത്രക്ക് ഉപയോഗിക്കാം. വാടകവാഹനമാണെങ്കിൽ എൻട്രി ചെക്പോസ്റ്റിൽനിന്ന് വാഹനത്തിന് റിട്ടേൺ പാസും നൽകും. പാസില്ലാതെ വരുന്നവർക്ക് ചെക്പോസ്റ്റുകളിലൂടെ പ്രവേശനം അനുവദിക്കില്ല.
സാമൂഹിക അകലം പാലിക്കാൻ കാറിൽ നാലും എസ്.യു.വിയിൽ അഞ്ചും വാനിൽ പത്തും ബസിൽ 25ഉം പേർ മാത്രമേ പാടുള്ളൂ. സാനിറ്റൈസറും മാസ്ക്കും ഉപയോഗിക്കണം.
വാളയാറിൽ കുടുങ്ങിയവരെല്ലാം നാട്ടിലെത്തി
ശനിയാഴ്ച വാളയാറിലെത്തി കുടുങ്ങിയവരെല്ലാം കേരളത്തിൽ എത്തിയതായി സർക്കാർ ഹൈകോടതിയിൽ. പാസില്ലാതെ എത്തി വാളയാറിൽ കുടുങ്ങിയ 429 മലയാളികൾക്കും കോടതി നിർദേശപ്രകാരം പ്രവേശനം അനുവദിച്ചതായി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. സർക്കാറിനു ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തുവെന്ന് വാക്കാൽ വിലയിരുത്തിയ ഡിവിഷൻ ബെഞ്ച്, ഇൗ ഘട്ടത്തിൽ കൂടുതൽ ഉത്തരവ് അനിവാര്യമല്ലെന്നു വ്യക്തമാക്കി.
ഹരജി വീണ്ടും മേയ് 25ന് പരിഗണിക്കാൻ മാറ്റി. അതിർത്തിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേരളത്തിലേക്ക് കടക്കാൻ വാളയാർ ചെക്ക്പോസ്റ്റിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയതായി കാണിച്ച് അഡീ. എ.ജി വിശദീകരണ പത്രികയും സമർപ്പിച്ചു.
ഒരേസമയം 500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പന്തൽ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വിശ്രമസ്ഥലം, മുതിർന്ന പൗരന്മാർക്കും ഗർഭിണികൾക്കും പ്രത്യേക കൗണ്ടറുകൾ, ആംബുലൻസ് സൗകര്യം, പാർക്കിങ് സൗകര്യം എന്നിവ ഒരുക്കിയതായി വിശദീകരണ പത്രികയിൽ പറയുന്നു.
click on malayalam character to switch languages