തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കാൻ ആളില്ലാത്ത അവസ്ഥയിലാണ് ഇടതുമുന്നണിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. തൃശൂർ പ്രസ് ക്ലബിൻെറ ‘തദ്ദേശപ്പോര്’ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിൻെറ പേരിൽ മുഖ്യമന്ത്രി ഭൂമിയിൽ ഇറങ്ങുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രചാരണം നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതാണ്. ആകാശത്താണ് മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത്.
കോവിഡ് ജാഗ്രത മൂലമാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം വിശ്വസിക്കാനാകുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാൻ ഭയമാണ്. ഇടത് സ്ഥാനാർഥികളും മുഖ്യമന്ത്രിയുടെ സാന്നിധ്യം ആഗ്രഹിക്കുന്നില്ല.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെ മൊഴി പുറത്തുവന്നാൽ മുഖ്യമന്ത്രിയുടെ പേരുണ്ടാകും. സ്വർണ്ണക്കടത്ത് അടക്കമുള്ള അഴിമതികൾകൊണ്ട് പിണറായിയുടെ മുഖം വികൃതമായി.
മുഖ്യമന്ത്രി കള്ളക്കടത്തിന് കൂട്ടുനിന്നു. അതിന് പ്രതിഫലവും ലഭിച്ചു. കേസിൻെറ അവസാനത്തിൽ മുഖ്യ പ്രതിയായി പിണറായി വിജയൻ മാറും. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്.
അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. ഏക പ്രതീക്ഷ എൻ.ഡി.എയിലാണ്. ഇരു മുന്നണികളെക്കാൾ അധികം സീറ്റ് എൻ.ഡി.എ നേടും. സർക്കാർ വലിയ പ്രചാരണം നടത്തുന്ന റേഷൻ വിതരണത്തിൽ ഒരു ക്രെഡിറ്റും അവകാശപ്പെടാനില്ല.
കേന്ദ്രം നേരിട്ട് നൽകുന്ന സൗജന്യ റേഷനാണ്. മുല്ലപ്പള്ളിയെ പോലുള്ള പച്ച നുണയൻ വേറെയില്ല. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള സഖ്യത്തിൽ രാഹുൽ ഗാന്ധി മറുപടി പറയണം. രാജ്യദ്രോഹികളുമായാണ് കോൺഗ്രസ് കൂട്ട് കൂടുന്നത്. കോൺഗ്രസിൻെറ കഥ കഴിയുന്ന കാലം ദൂരെയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
click on malayalam character to switch languages