കൊച്ചി: എംബസി ക്ഷേമനിധി (ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്(ഐ.സി.ഡബ്ല്യു.എഫ്) വിനിയോഗിച്ച് ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി. വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് ജസ്റ്റിസ് അനു ശിവരാമെൻറ നിർദേശം.
ഗൾഫ് രാഷ്ട്രങ്ങളിൽ കുടുങ്ങിയ ഭർത്താക്കന്മാരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വടകര പാലോളിത്താഴയിൽ ജിഷ, തിരുവനന്തപുരം മടവൂർ പുലിയൂർക്കോണത്ത് ഷീബ, കോഴിക്കോട് ഒഞ്ചിയം പുലിക്കോട്ട് കുനിയിൽ വീട്ടിൽ മനീഷ എന്നിവരും മനുഷ്യാവകാശ പ്രവർത്തകൻ ജോയ് കൈതാരത്തും നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
കോവിഡ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലാവുകയും നാട്ടിൽ വരാൻ വിമാന ടിക്കറ്റ് എടുക്കാൻ കഴിവില്ലാത്തവരുമായ യു.എ.ഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭർത്താക്കന്മാരെ നാട്ടിലെത്തിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. ഗൾഫ് രാജ്യങ്ങളിലെ എംബസികളുടെ പക്കലുള്ള ക്ഷേമനിധികളിലെ നൂറുകോടിയിലേറെ രൂപ പ്രയോജനപ്പെടുത്തി എല്ലാ പാവപ്പെട്ട ഇന്ത്യൻ തൊഴിലാളികളെയും നാട്ടിൽ എത്തിക്കണമെന്നാണ് ജോയ് കൈതാരത്തിെൻറ ആവശ്യം.
അടിയന്തരഘട്ടങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിമാന ടിക്കറ്റിനടക്കം വിനിയോഗിക്കാനാണ് ഈ തുക. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കേണ്ട ബാധ്യത എംബസികൾ നിർവഹിക്കാത്തത് വിവേചനപരവും സ്വേച്ഛാപരവും നീതീകരിക്കാനാവാത്തതുമായ നടപടിയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുപുറമെ ദുബൈ കോൺസൽ ജനറൽ, റിയാദ്, ദോഹ അംബാസഡർമാർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹരജി.
click on malayalam character to switch languages