കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി-20 പോരാട്ടത്തിൽ ഏഴുറൺസിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കേപ്ടൗണിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഒാവറിൽ 172/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് 165/6 ലേ എത്താനായുള്ളൂ. ഏകദിന പരമ്പര 5-1 ന് ജയിച്ചതിന് പിന്നാലെയാണ് ട്വന്റി-20 പരമ്പര നേട്ടം. ഇതോടെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം പൂർത്തിയായി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. ക്യാപ്ടൻ വിരാട് കൊഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമ്മയാണ് ഇന്നലെ ടീം ഇന്ത്യയെ നയിച്ചത്. രോഹിതിന്റെ ( 11) വിക്കറ്റ് തന്നെയാണ് ഇന്ത്യയ്‌ക്ക് ആദ്യം നഷ്ടമായത്. ടീംസ്കോർ 14ൽ വച്ച് ഡാല രോഹിതിനെ എൽബിയിൽ കുരുക്കുകയായിരുന്നു. തുടർന്നെത്തിയ സുരേഷ് റെയ്ന (27 പന്തിൽ 43) ധവാനോടൊപ്പം ഇന്ത്യൻ സ്കോർ മുന്നോട്ട് കൊണ്ടുപോയി.
അർദ്ധ സെഞ്ച്വറിയിലേക്ക് ബാറ്റ്്വീശുകയായിരുന്ന റെയ്നയെ ടീം സ്കോർ 79ൽ വച്ച് ഷംസി ബഹാർദ്ദീന്റെ കൈയിൽ എത്തിച്ചു. 5 ഫോറും 1 സിക്സും റെയ്നയുടെ ബാറ്റിൽ നിന്ന് പറന്നു. തുടർന്ന് മനീഷ് പാണ്ഡേ(13) പതിനാലാം ഒാവറിൽ പുറത്തായി. 40 പന്തുകളിൽ നിന്ന് 47 റൺസെടുത്ത ധവാൻ 16-ാം ഒാവറൽ പുറത്തായ ശേഷം ഹാർദിക്ക് പാണ്ഡ്യ(21), ധോണി( 12), കാർത്തിക് (13) എന്നിവർ ചേർന്ന് 172/7ലെത്തിച്ചു.
മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഒാവറിൽത്തന്നെ ഒാപ്പണർ ഹെൻട്രിക്സിനെ (7) നഷ്ടമായി.ഭുവനേശ്വറിന്റെ പന്തിൽ ധവാനായിരുന്നു ക്യാച്ച്. 23 പന്തുകളിൽ നിന്ന് 24 റൺസ് നേടിയ മില്ലർ പത്താം ഒാവറിൽ പുറത്തായപ്പോൾ ആതിഥേയർ 45/2 എന്ന നിലയിലായിരുന്നു.പിന്നീട് ഡുമിനി (55), യോൻകർ (49) എന്നിവർ പൊരുതിനിന്നതോടെ ആതിഥേയർക്ക് പ്രതീക്ഷയേറി. പക്ഷേ ഡുമിനിയെ 16-ാം ഒാവറിൽ ശാർദൂൽ താക്കൂർ മടക്കിഅയച്ചു. യോൻകർ അവസാന ഒാവർവരെ പൊരുതിനിന്നു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയം നേടിയിരുന്നു. കൊഹ്ലിക്ക് പകരം ദിനേഷ് കാർത്തിക്കും യൂസ്വേന്ദ്ര ചഹാലിന് പകരം അക്ഷർ പട്ടേലും ജയദേവ് ഉനദ്കദിന് പകരം ജസ്പ്രീത് ബുംറയും ഇന്നലെ ഇന്ത്യൻ ടീമിൽ കളിച്ചു.
click on malayalam character to switch languages