1 GBP = 103.97

ഓ എന്‍ വി യുടെ സ്മരണകള്‍ക്ക് യുക്മയുടെ സ്‌നേഹാഞ്ജലി

ഓ എന്‍ വി യുടെ സ്മരണകള്‍ക്ക് യുക്മയുടെ സ്‌നേഹാഞ്ജലി

അനീഷ് ജോണ്‍
യുക്മ പി ആര്‍ ഒ

യുക്മയുടെ കലാമേള നഗറിനു ഓ എന്‍ വി യുടെ പേര് നല്‍കി കൊണ്ട് ആദരിക്കുന്നത് യുകെ മലയാളികള്‍ക്ക് അഭിമാനിക്കാം , മുന്‍പും കലാമേള നഗറിനു കേരളത്തിന്റെ സാംസ്‌കാരിക സാമൂഹിക ചരിത്ര ശാഖയിലെ നിരവധി പേരെ യുക്മ ആദരിച്ചിട്ടുണ്ട്. കേരള സംസ്‌കാരത്തിന് കവിയും എഴുത്തുകാരനും വിമര്‍ശകനും ആയി സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിയതിന് ആണ് യുക്മയുടെ ഈ സ്‌നേഹോപഹാരം.

കവിതയെ ജീവിതവ്രതമാക്കി മാറ്റിയ മഹാപ്രതിഭയാണ് ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒ എന്‍ വി. മലയാള കവിതാ സാഹിത്യത്തിലെ മാറ്റൊലി കവികളായ വയലാറിനും പി ഭാസ്‌കരനും ഒപ്പം ഒ എന്‍ വി യും മലയാളകാവ്യശാഖയെ സമ്പന്നമാക്കി.തന്റേതായ ആഖ്യാന ശൈലികൊണ്ടും പ്രമേയങ്ങളുടെ പ്രസക്തി കൊണ്ടും വേറിട്ടു നിന്ന ഒ എന്‍ വി കുറുപ്പ്അങ്ങനെ മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ജീവിതസപര്യയില്‍ നൂറുകണക്കിന് കവിതകളാണ് അദ്ദേഹം നമ്മുടെ സാഹിത്യത്തിന് സമര്‍പ്പിച്ചത്. കേരളക്കരയെ ഏറെ സ്വാധീനിച്ച ചലച്ചിത്രഗാനരചയിതാവു കൂടിയാണ് അദ്ദേഹം.

1931 മെയ് 27-ന് കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ച ഒ എന്‍ വി കുറുപ്പ് അദ്ധ്യാപകന്‍, കവി, ചലച്ചിത്രഗാന രചയിതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അഗ്രഗണ്യനായിരുന്നു. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ബിരുദാന്തര ബിരുദവും നേടി. 1958 മുതല്‍ 25 വര്‍ഷം തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലും 5 വര്‍ഷം മറ്റ് ഗവണ്‍മെന്റ് കോളേജുകളിലും മലയാളം വിഭാഗം മേധാവിയായി സേവനമനുഷ്ടിച്ചു. 1986ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ഒ എന്‍ വി പിന്നീട് ഒരു വര്‍ഷത്തോളം കോഴിക്കോട് സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. കൂടാതെ കേന്ദ്ര സാഹിത്യ അക്കാദമി അംഗം, കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍ സ്ഥാനം എന്നിവയും അലങ്കരിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതാ രചന തുടങ്ങിയ ഒ എന്‍ വിയുടെ മിന്നുകെട്ട് എന്ന കവിതയാണ് ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ദേഹമെഴുതിയ ആദ്യ കവിതാസമാഹാരം പൊരുതുന്ന സൗന്ദര്യം (1949) ആണ്. കേരളീയമായ വരമൊഴിയുടേയും വായ്ത്താരിയുടേയും ഈണങ്ങളുടേയും പാരമ്പര്യമുള്‍കൊള്ളുന്നവയാണ് ഒ എന്‍ വിയുടെ കാവ്യലോകം. കുട്ടിക്കാലത്ത് പിതാവില്‍ നിന്നും കേട്ടറിഞ്ഞ രാമായണകഥകള്‍ ഒ എന്‍ വിയുടെ കാവ്യജീവിതത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 1949ല്‍ അദ്ദേഹമെഴുതിയ ‘കവിയും കാട്ടാളനും’ എന്ന കൃതിയില്‍ തുടങ്ങി 1998ല്‍ എഴുതിയ ആരണ്യകം എന്ന കവിത വരെ ആ സ്വാധീനം തുടര്‍ന്നു. കുടാതെ ചങ്ങമ്പുഴയുടെ വൈയക്തിക സ്വപ്നഭാഷ സാമൂഹിക ഭാഷയായി പരിണമിക്കുന്നത് ഒ എന്‍ വിയുടെ ആദ്യകാല രചനകളിള്‍ കാണാം.

വിപ്ലവത്തെക്കുറിച്ചു പാടിയ ഒ എന്‍ വി പിന്നീട് അതിന്റെ ശൈഥില്യത്തെക്കുറിച്ച് ആത്മസംഘര്‍ഷം നിറഞ്ഞ കവിതകള്‍ എഴുതുകയുണ്ടായി. വളപ്പൊട്ടുകളും വാഗ്ദത്ത ഭൂമിയും വര്‍ത്തമാന കാലയാഥാര്‍ത്ഥ്യങ്ങളെ വെളിപ്പെടുത്തുന്നവയായിരുന്നു.പ്രകൃതിയോടും അടങ്ങാത്ത സ്നേഹവാല്‍സല്യമുണ്ട് ഒ എന്‍ വിയ്ക്ക്. സൂര്യനും ഭൂമിയും ആകാശവും പൂക്കളും എല്ലാം ഒ എന്‍ വിക്കവിതകളുടെ അടിസ്ഥാന ബിംബങ്ങളായി നിഴലിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കു നേരിട്ട പ്രതിസന്ധിയും, നവോത്ഥാന മാനവികതയുടെ തകര്‍ച്ചകളും, നമ്മുടെ പുരാണങ്ങളും പാരമ്പര്യവും പ്രകൃതിയും എല്ലാം ഒ എന്‍ വി യുടെ കവിതകളിലെ വിഷയമായി പരിണമിച്ചു. ഉപ്പ്, മൃഗയ, ഉജ്ജയിനി, അഗ്‌നിശലഭങ്ങള്‍,ഭൂമിക്കൊരു ചരമഗീതം തുടങ്ങി ഒട്ടനവധി കവിതകള്‍ ഒഎന്‍വിയുടെ തൂലികയില്‍ വിരിഞ്ഞു. അവയെല്ലാം കാവ്യലോകം വളരെവേഗം നെഞ്ചോടുചേര്‍ത്തു.
unnamed-8
മയില്‍പ്പീലി, അഗ്‌നിശലഭങ്ങള്‍, അക്ഷരം, ഉപ്പ്, ഭൂമിക്കൊരു ചരമഗീതം, മൃഗയ, സ്വയംവരം,ഉജ്ജയിനി, അപരാഹ്നം, വെറുതെ, ഈ പുരാതന കിന്നാരം, ദിനാന്തം, ശാര്‍ങ്ഗകപക്ഷികള്‍, ഭൈരവന്റെ തുടി എന്നിവയാണ് ഒഎന്‍വിയുടെ പ്രധാന കൃതികള്‍. കൂടാതെ 200-ല്‍പരം ചലച്ചിത്രങ്ങള്‍ക്കും ഒട്ടേറെ നാടകങ്ങള്‍ക്കും ഗാനരചന നിര്‍വഹിച്ചു. 25 കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ 30ല്‍ പരം കൃതികള്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, സോവിയറ്റ് ലാന്റ് നെഹറു അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരള വര്‍മ്മ ജന്മശദാബ്ദി പുരസ്‌കാരം, ആശാന്‍ പ്രൈസ്, വിശ്വദീപ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, ഭാരതീയ ഭാഷാപരിഷിത് അവാര്‍ഡ് എന്നിവകൂടാതെ ഖുറം ജോഷ്വാ പുരസ്‌കാരവും ചലച്ചിത്രഗാനരചനയ്ക്ക് നിരവധി തവണ കേരള സംസ്ഥാന അവാര്‍ഡുകളും 1989ല്‍ ദേശീയ അവാര്‍ഡും, 1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 2007ല്‍ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി ആദരിച്ചു.

ഓ എന്‍ വി എന്ന മഹാപ്രതിഭയെ കലാമേള നഗറിന്റെ പേര് നല്‍കി ആദരിക്കുന്നത് വഴി
കേരളത്തില്‍ നിന്ന് ഇവിടെയെത്തി പ്രവാസികളായി താമസിക്കുന്ന മലയാളി സാഹിത്യ ശാഖക്കും പ്രവര്‍ത്തകര്‍ക്കും കൂടാതെ തീ പാറുന്ന മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന കലാകാരന്മാരെയും കലാകാരികളെയും കൂടിയാണ് യുക്മ ആദരിച്ചിരിക്കുന്നു. യുകെയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലാമേളയ്ക്ക് തയാറെടുക്കുന്നത് ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍സിലെ കൊവെന്‍ട്രി ആണ്. കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ പരിധിയില്‍ വരുന്ന വാര്‍വിക്ക് ഷെയറിലെ മൈറ്റന്‍ സ്‌കൂളിലാണ് ഈ വര്‍ഷത്തെ യുക്മ ദേശീയ കലാമേള നടക്കുന്നത്. കവന്‍ട്രി കേരള കമ്മ്യൂണിറ്റി (സി.കെ.സി.) യുടെയും മിഡ്ലാന്‍ഡ്സ് റീജിയന്റെയും സംയുക്താതിധേയത്വത്തിലാണ് ഒരുക്കങ്ങള്‍ പു ര്‍ത്തിയായി വരുന്നതായി യുക്മ നാഷണല്‍ കമ്മിറ്റി അറിയിച്ചു

ഡിസി ബുക്‌സിന്റെ ഓ എന്‍ വിയെപ്പറ്റിയുള്ള വിഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more