ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്നടിഞ്ഞ നാലുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തത് അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനറ്റ് കിടക്കുന്ന ഉമ്മയുടെ അരികിൽ നിന്ന് കണ്ടെടുത്ത ഉമറിനെ ‘ഗസ്സയിലെ അത്ഭുത ശിശു’ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
ഉടൻ അൽ ഷിഫ ആശുപത്രിയിൽ എത്തിച്ച അവനിപ്പോൾ നഴ്സുമാരുടെ പരിചരണത്തിൽ ആരോഗ്യവാനായി കഴിയുകയാണ്. ബോംബേറിൽ ഉമ്മയെയും നാല് സഹോദരങ്ങളെയുമാണ് ഉമറിന് നഷ്ടമായത്. ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത് അവനും പിതാവ് മുഹമ്മദ് ഹദീദിയും മാത്രം.
വീടും അഭയസ്ഥാനവും നഷ്ടപ്പെട്ടവര്‍ക്കായി ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ അഭയാർഥി ക്യാമ്പുകളിലൊന്നിനുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഉമറിന്റെ ഉമ്മ മഹയും അവന്റെ നാല് സഹോദരങ്ങളുമടക്കം പത്തുപേർ കൊല്ലപ്പെട്ടത്. ഇവിടെയുള്ള ഒരു കുടുംബത്തിന്റെ അതിഥികളായി പെരുന്നാള്‍ ദിവസം എത്തിയതാണ് മുഹമ്മദ് ഹദീദിയും കുടുംബവും. ഗസ്സയിലെ പ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് മടങ്ങാനായില്ല. അങ്ങനെ ആ നാലുനില കെട്ടിടത്തില്‍ തന്നെ കഴിയുന്നതിനിടെയാണ് വ്യോമാക്രമണമുണ്ടായത്.
ഗസ്സയില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് അഭയാർഥിക്യാമ്പുകളിൽ ഏറ്റവും അധികം പേർ താമസിക്കുന്ന കെട്ടിടമാണിത്. യു.എന്‍ ക്യാമ്പിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ അഭയാർഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യു.എന്‍ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ക്യാമ്പില്‍നിന്നും ആക്രമണമുണ്ടായെന്ന ഇസ്രായേലി ആരോപണം നുണയാണെന്ന്മുഹമ്മദ് ഹദീദി അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. ‘എല്ലാവരും സുരക്ഷിതരായി കെട്ടിടത്തിൽ ഇരിക്കുകയായിരുന്നു. ഒരായുധം പോലും ആരുടെയും കയ്യിൽ ഉണ്ടായിരുന്നില്ല. ഒരു മുന്നറിയിപ്പ് പോലുമില്ലാതെയാണ് ആക്രമണം നടന്നത്’ -അദ്ദേഹം പറഞ്ഞു. ഇസ്രായേലി ആക്രമണത്തിൽ ഇതുവരെ 188 പേരാണ് മരിച്ചത്. ഇതിൽ 55 പേർ കുട്ടികളാണ്.
click on malayalam character to switch languages