1 GBP = 103.33

തേനിയിലെ കാട്ടുതീ; രക്ഷപ്പെട്ടവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിനിയും

തേനിയിലെ കാട്ടുതീ; രക്ഷപ്പെട്ടവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിനിയും

കുമളി: കൊളുക്കുമലയ്ക്ക് സമീപം കൊരങ്ങിണിയിലുണ്ടായ വന്‍ തീപിടുത്തത്തില്‍ അകപ്പെട്ട വിനോദ സഞ്ചാരികളെ പുറത്തെത്തിയ്ക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിനോദ സഞ്ചാരികളില്‍ കോട്ടയം സ്വദേശിനിയായ ഒരു മളയാളിവനിതയും ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. സംഘത്തില്‍ കൂടുതല്‍ മലയാളികള്‍ ഉണ്ടാകുവാന്‍ സാധ്യത. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ മരണം ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.

ഞായറാഴ്ച്ച് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാട്ടുതീ പടര്‍ന്ന് കൊരങ്ങിണിയ്ക്ക് മുകള്‍ഭാഗത്തുള്ള മലയില്‍ തീ ആളിപ്പടരുകയായിരുന്നു. ട്രക്കിംഗിന് ശേഷം തിരികെ ഇറങ്ങുന്നതിനിടയിലാണ് വിനോദ സഞ്ചാരികളായ സംഘം കാട്ടിതീയില്‍ അകപ്പെടുന്നത്. സംഘത്തില്‍ ഇരുപത്തിയഞ്ച് സ്ത്രീകളും എട്ട് പുരുഷന്മാരും, മൂന്ന് കുട്ടികളും ഉണ്ടെന്നതാണ് കണക്ക്. ഇതില്‍ പതിനാറ് പേരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പുറത്തെത്തിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം തന്നെ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന് ഹെലികോപ്ടര്‍ അടക്കം സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടരുന്നതിനാലും കുത്തനെയുള്ള മലഞ്ചെരുവായതിനാലും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിയാതെ തിരിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് രാത്രി ഒരുമണിയോടെ എയര്‍ഫോഴ്‌സ് കമാന്റോകള്‍ സ്ഥലത്തെത്തി കാട്ടിലേയ്ക്ക് തെരച്ചിലിനായി കയറിപ്പോയി. എന്നാല്‍ സംഭവ സ്ഥലത്ത് മൂന്ന് പുരുഷന്മാരും, അഞ്ച് സ്ത്രീകളുമടക്കം എട്ടുപര്‍ മരിച്ചിട്ടുണ്ടെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കൊരങ്ങിണി നിവാസിയും മിലട്ടറി ഓഫീസറുമായ ഭാഗ്യരാജ് പറയുന്നു.

മലയുടെ മുകളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നും വിനോദ സഞ്ചാരികള്‍ തന്നെ സിഗരറ്റ് വലിച്ചശേഷം കെടുത്താതെ ഉപേക്ഷിച്ചതാകാം തീ പടരുവാന്‍ കാരണമെന്നും ഇവര്‍ പറയുന്നുണ്ട്. കാടിന് വെളിയില്‍ എത്തിച്ചവരെ കൊരങ്ങിണി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയതിന് ശേഷം ബോഡി ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കല്‍കോളെജിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, റവന്യു, വനം മന്ത്രിമാര്‍ തേനി ജില്ലാ കളക്ടര്‍ എസ്പി മറ്റ് ഉന്നത പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. കൂടാതെ ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ്, സിഐ സാംജോസ് എന്നിവരടങ്ങുന്ന പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞ് മൂന്നാറില്‍ നിന്നും സൂര്യനെല്ലിയില്‍ നിന്നുമുള്ള യുവാക്കളും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more