ഹൈദരാബാദ് : ഒന്നു പകച്ചെങ്കിലും സൺറൈസേഴ്സ് ദൈഹരാബാദ് പതറിയില്ല. ഇന്നലെ നടന്ന ഐ.പി.എൽ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ അവർ 13 റൺസിന്റെ തകർപ്പൻ ജയം നേടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ അഞ്ച് വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ അങ്കിത് രാജ്പുത്തിന്റെ മാരക പ്രഹരത്തിന്റെ പിൻബലത്തിൽ പഞ്ചാബ് 20 ഒാവറിൽ 132/6 എന്ന സ്കോറിൽ ഒതുക്കി. എന്നാൽ അതേ നാണയത്തിൽ തന്നെ മറുപടി നൽകിയ ഹൈദരാബാദ് 19.2 ഓവറിൽ പഞ്ചാബിനെ 119 റൺസിന് ആൾഔട്ടാക്കി വിജയം സ്വന്തമാക്കുകയായിരുന്നു.
3 വിക്കറ്റ് നേടിയ റഷീദ് ഖാൻ, 2 വിക്കറ്റ് വീതം നേടിയ മലയാളി താരം ബേസിൽ തമ്പി, ഷാക്കിബ് അൽ ഹസൻ, സന്ദീപ് ശർമ്മ എന്നിവരുടെ മികച്ച ബൗളിംഗാണ് ഹൈദരാബാദിന് ജയമൊരുക്കിയത്.
ഹൈദരാബാദുയർത്തിയ വിജയ ലക്ഷ്യം പിന്തുടന്നിറങ്ങിയ പഞ്ചാബിന് ഓപ്പണർമാരായ കെ.എൽ.രാഹുലും (32) ക്രിസ് ഗെയ്ലും (23) ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. എന്നാൽ രാഹുലിനെ റഷീദ് ഖാനും ഗെയ്ലിനെ ബേസിലും അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയതോടെ പഞ്ചാബിന്റെ തകർച്ച തുടങ്ങുകയായിരുന്നു.
നേരത്തേ ഹൈദരാബാദിന്റെ ഇന്നിംഗ്സിൽ നാലോവറിൽ 14 റൺസ് വഴങ്ങിയാണ് രാജ്പുത്ത് അഞ്ചുപേരെ പുറത്താക്കിയത്. തന്റെ ആദ്യമൂന്നോവർ സ്പെല്ലിൽ മൂന്നുപേരെ പുറത്താക്കിയ രാജ്പുത്ത് അവസാന ഒാവറിൽ മനീഷ് പാണ്ഡെയെയും മുഹമ്മദ് നബിയെയും (4) പുറത്താക്കി.
അർദ്ധസെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെയും (54), ഷാക്കിബ് അൽഹസന്റെയും (28), യൂസഫ് പഠാന്റെയും (21 നോട്ടൗട്ട്) പോരാട്ടമാണ് ഹൈദരാബാദിനെ 132 ലെത്തിച്ചത്.
യുവ്രാജ് സിംഗിനെ ഒഴിവാക്കി മനോജ് തിവാരിയെ പ്ളേയിംഗ് ഇലവനിൽ ഇറക്കിയാണ് പഞ്ചാബ് ഇന്നലെ കളത്തിലിറങ്ങിയത്.
click on malayalam character to switch languages