ലണ്ടൻ: കാർ മോഷണ സംഘങ്ങൾ ബ്രിട്ടനിൽ സജീവമായി വിലസുകയാണ്. മോഷ്ടിച്ച കാറുകൾ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ടോയെന്നറിയാൻ കാർ പാർക്കിങ്ങുകളിലും തിരക്കേറിയ റോഡ് വശത്തെ പാർക്കിങ്ങുകളിലും ഒരാഴ്ചയെങ്കിലും ഉപേക്ഷിക്കുകയാണ് മോഷ്ടാക്കളുടെ പുതിയ രീതി. നാട്ടിൽ അവധിക്ക് പോകുന്നവരാണെങ്കിൽ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥയുണ്ടായാൽ ഫെറികൾ വഴി ആഫ്രിക്കൻ രാജ്യങ്ങളിൽ കടത്തുകയാണ് അടുത്ത ലക്ഷ്യം. അല്ലെങ്കിൽ അടുത്തുള്ള ചോപ്പ് ഷോപ്പുകളിൽ എത്തിച്ച് സ്പെയർ പാർട്ടുകൾ വില്പന നടത്തുകയാണ് പതിവ്. ബ്രിട്ടനിൽ തന്നെ ഒരു ഡസനോളം ചോപ്പ് ഷോപ്പുകൾ ഉണ്ടെന്നാണ് കണക്ക്. മാഞ്ചസ്റ്റർ, ബിർമിംഗ്ഹാം, ലണ്ടനിലെ എസ്സെക്സ് തുടങ്ങിയ സ്ഥലങ്ങളാണ് മുൻപന്തിയിൽ.
അതേസമയം പ്രമുഖ ഓണലൈൻ വില്പന ശ്രംഖലയായ ആമസോണിൽ കാറുകൾ മോഷ്ടിക്കുന്നതിനുള്ള കിറ്റുകൾ സുലഭമെന്നാണ് ഒരു ദേശീയ പത്രം റിപ്പോർട്ട് ചെയ്യുന്നത്. നൂറു പൗണ്ട് മാത്രം മുടക്കിയാൽ ഇത്തരം കിറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കീ ഇല്ലാതെ കാറുകൾ തുറന്ന് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളാണ് വെബ് ഭീമന്മാർ ഓണലൈൻ വഴി വിൽക്കുന്നത്.
കാർ മോഷണം മുമ്പത്തേക്കാൾ ഇരട്ടിയിലധികമായെന്ന് പോലീസ് ഉദ്യോഗസ്ഥർ പോലും പറയുന്നു. പുറത്ത് വന്ന കണക്കുകൾ പ്രകാരം 86,000 കാറുകളാണ് 2016ൽ മാത്രം മോഷണം പോയത്. മോഷ്ടാക്കൾ റോഡ് റിക്കവറി വാഹനങ്ങളും മോഷണത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. പോലീസിന്റെ ശ്രദ്ധ റിക്കവറി വാഹനങ്ങളിൽ കൂടുതൽ പതിയാത്തത് മോഷ്ടാക്കൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫെറികളിലും മറ്റും വാഹനങ്ങൾ കടത്തുന്നതിന് പ്രത്യേക സംഘങ്ങളും പോർട്ടുകളിലുണ്ട്. റ്റിൽബറി, സൗത്താംപ്ടൺ, പോർട്സ്മൗത്ത് തുടങ്ങിയ തുറമുഖങ്ങളാണ് പ്രധാനമായും വാഹനക്കടത്തിന് ഉപയോഗിക്കുന്നത്.
മലയാളികളെ ലക്ഷ്യമിട്ട് കവർച്ചാസംഘങ്ങൾ സജീവമാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. നിരവധി മലയാളികളുടെ വീടുകളാണ് ബ്രിട്ടനിൽ കവർച്ചക്ക് വിധേയമായത്. ബ്രിട്ടനിലെ മലയാളി കുടുംബങ്ങൾ മിക്കവാറും തന്നെ പ്രിമിയം കാറുകളിലേക്ക് മാറിക്കഴിഞ്ഞു. നാട്ടിൽ അവധിക്ക് പോകുന്നവരും കൂടുതൽ കരുതിയിരിക്കണം. സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കുകയാണ് അഭികാമ്യം. നേരത്തെ ബുക്ക് ചെയ്താൽ എയർപോർട്ട് ലോങ്ങ് പാർക്കിങ് സൗകര്യങ്ങൾ എൻ എച്ച് എസ് ജീവനക്കാർക്ക് നല്ലൊരു ശതമാനം ഡിസ്കൗണ്ടിൽ ലഭ്യമാക്കാം.
click on malayalam character to switch languages