പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച അനിയന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ 760 ദിവസമായി സെക്റ്ററടിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി നടൻ നിവിൻ പോളി. ശ്രീജീവ് മരിച്ചതിന്റെ പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് അറിയാനുള്ള കടമ ശ്രീജേഷിനുണ്ടെന്ന് നിവിൻ പോളി വ്യക്തമാക്കുന്നു.
‘തീവ്രവേദനയുടെ 762 ദിവസങ്ങൾ. മനസ്സ് മരവിപ്പിക്കുന്ന കാഴ്ച. അനിയന്റെ മരണത്തിലെ സത്യാവസ്ഥ ശ്രീജിത്തിന് അറിയണം. ഈ രാജ്യത്തുള്ള ഒരു പൗരനെന്ന നിലയിൽ അത് അവന്റെ അവകാശമാണ്. ശ്രീജിത്തിനു നീതി ലഭിക്കണം. അത് അവൻ അർഹിക്കുന്നു. ഞാനുണ്ട് സഹോദരാ താങ്ങൾക്കൊപ്പം, താങ്ങളുടെ കുടുംബത്തിനൊപ്പം, ഈ ഒറ്റയാൾ പോരാട്ടത്തിനു ഒരു ബിഗ് സല്യൂട്ട്!’ – എന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തേ കുഞ്ചാക്കോ ബോബനും സംവിധായകൻ അരുൺ ഗോപിയും ശ്രീജിത്തിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ‘അവൻ നീതി അർഹിക്കുന്നു. ശ്രീജിത്തിനു നീതി ലഭിക്കണം’ എന്നായിരുന്നു ചാക്കോച്ചൻ പറഞ്ഞത്. ശ്രീജിത്തിനു നീതി ലഭിക്കണമെന്നാണ് അരുൺ ഗോപിയുടെയും നിലപാട്.
പൊലീസ് കസ്റ്റഡിയിൽ ഇരിക്കെയാണ് ശ്രീജീവ് മരിച്ചത്. അടിവസ്ത്രത്തിനുള്ളിൽ കരുതിയ വിഷമെടുത്ത് കഴിക്കുകയായിരുന്നുവെന്ന് പൊലീസും കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരിച്ചതെന്ന് ശ്രീജിത്തും പറഞ്ഞു. കസ്റ്റഡിയിലിരിക്കെ പോലീസ് ശ്രീജീവിനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.
കേസ് സിബിഐക്ക് വിടണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു. എന്നാൽ, അക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ജനറല്‍ ആശുപത്രിയില്‍ നിന്നും ഡോക്ടറെത്തി ശ്രീജിത്തിനെ പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിലൊന്നും വഴങ്ങാതെ നീതിക്കായി തന്റെ മരണം വരെയും പോരാടുമെന്നാണ് ശ്രീജിതിന്റെ നിലപാട്.
click on malayalam character to switch languages