തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അവിടുത്തെ മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ധ്യാനകേന്ദ്രത്തിലെ വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പൊലീസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്നാണ് ചാലക്കുടി മേലൂര്‍ ശ്രീമാം വീട്ടില്‍ ഡി സതിമണി ഡിജിപി അടക്കമുള്ളവര്‍ക്ക് നൽകിയ പരാതിയിലുള്ളത്.
ധ്യാനകേന്ദ്രത്തിലെ വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികളുണ്ടെന്നും, ഇവിടെ മനുഷ്യക്കടത്ത് നടത്തുന്നതായും ക്രിമിനലുകളെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. സ്ത്രീകളെ വൈദികരുടെ അറിവോടെ വിവിഐപികൾക്ക് കൈമാറാറുണ്ടെന്നും ഇവർ പറയുന്നു.
2004ലാണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. പിന്നീടാണ് മതം മാറിയാല്‍ മാത്രമെ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്.
മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയ്യാറായില്ല. പിന്നീടാണ് പീഡനങ്ങളുടെ തുടക്കം. ഡിവൈന്റെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെത്തി ഫാ. ജാന്സണ് കൊരട്ടി എസ്ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.
ഇതിനു പുറമെ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. ധ്യാനകേന്ദ്രത്തില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ജയിലുകള്‍ക്ക് സമാനമായ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ പലതരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്നുണ്ടെന്നും സതിമണി പറയുന്നു.
പല യുവതികളെയും അന്യായമായി താമസിപ്പിച്ചിട്ടുണ്ടെന്നും, മനുഷ്യകടത്തടക്കം ഇവിടെ നടക്കുന്നുണ്ടെന്നും , സ്ത്രീകളെ വിവിഐപികൾക്ക് കാഴ്ച്ചവയ്ക്കാറുണ്ടെന്നും സതിമണി ആരോപണമുന്നയിക്കുന്നുണ്ട്. ഫാ.മാത്യു തടത്തിൽ , പിആർഒ ജോസഫ് , ജോയിക്കുട്ടി , നന്ദിനി ഇവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ പരാതികള്‍ പല ഉദ്യോഗസ്ഥര്‍ക്കും മാറിമാറി നല്‍കിയിട്ടും നടപടികള്‍ ഒന്നും കെെകൊണ്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
click on malayalam character to switch languages