സാലിസ്ബറി: കഴിഞ്ഞ ഞായറാഴ്ച സാലിസ്ബറി സിറ്റി സെന്ററിൽ എം ഐ 6 മുൻ റഷ്യൻ ചാരനും മുൻ റഷ്യൻ മിലിട്ടറി കേണലുമായ സെർഗോയ് സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചത് നെർവ് ഏജന്റുകൾ ഉപയോഗിച്ചാണെന്ന് കണ്ടെത്തി. അതി മാരക വിഷ പദാർത്ഥങ്ങൾ ഉള്ള നെർവ് ഏജന്റ് മനുഷ്യന്റെ നാഡീ വ്യൂഹങ്ങളെ അപ്പാടെ തകർത്ത് ജീവന് തന്നെ അപകടമുണ്ടാക്കുന്നവയാണ്. എന്നാൽ നെർവ് ഏജന്റ് ഏതാണെന്ന് സുരക്ഷാ കാരണങ്ങളാൽ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. സ്ക്രിപാലും മകളും അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സ്ഥലത്ത് ആദ്യമെത്തിയ പോലീസ് ഉദ്യോഗസ്ഥനും ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും സംഭവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് സ്ക്രിപാലും മകളും സന്ദർശിച്ച സിറ്റി സെന്ററിലെ സിസ്സി റെസ്റ്റോറന്റും ബിഷോപ്സ് മിൽ പബ്ബും സീൽ ചെയ്ത് പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ സിസ്സി റെസ്റ്റോറന്റിന് സമീപത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന രണ്ടു സ്ത്രീകളെ പോലീസ് ആശുപത്രിയിൽ ചികിത്സക്കെത്തിച്ചു.
അതിമാരകമായ നെർവ് ഏജന്റ്സ് സാധാരണഗതിയിൽ മൂക്കിലൂടെയും വായിലൂടെയുമാണ് ശരീരത്തിലെത്തുന്നത്. എന്നാൽ കണ്ണുകൾ വഴിയും ത്വക്കിലൂടെയും ഇതിന് ശരീരത്തിലെത്തി കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കാൻ കഴിയും. നെർവ് ഏജന്റുകൾ ഉപയോഗിച്ച് സ്ക്രിപാലിനെയും മകളെയും വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ റഷ്യയുടെ കരങ്ങളാണെന്നുള്ള സംശയങ്ങൾ വർദ്ധിക്കുകയാണ്. നെർവ് ഏജന്റുകൾ സാധാരണ ഗതിയിൽ ആർക്കും നിർമ്മിക്കാൻ കഴിയില്ല. അതിന് മികച്ച അതി സുരക്ഷയുള്ള ലാബുകൾ തന്നെ ആവശ്യമാണ്. ചെറിയൊരു പിഴവ് പോലും നിർമ്മിക്കുന്നയാളെ കാലപുരിക്കയക്കും. ഐസിസ് പോലുള്ള തീവ്രവാദ സംഘടനകൾക്ക് പോലും ഇത് നിർമ്മിക്കാൻ കഴിയില്ലെന്ന് അധികൃതർ പറയുന്നു. അത് തന്നെയാണ് റഷ്യക്ക് മേൽ സംശയങ്ങൾ ഉയരുന്നത്. നേരത്തെ റഷ്യൻ പ്രസിഡന്റും മാതൃരാജ്യത്തിനെതിരെ ചാരവൃത്തി നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
മുൻ റഷ്യൻ ആർമി കേണൽ കൂടിയായ സ്ക്രിപാൽ ബ്രിട്ടനും അമേരിക്കയ്ക്കും വേണ്ടി ചാരപ്രവർത്തി നടത്തിയിരുന്നു. 2006ൽ പിടിക്കപ്പെട്ട ഇദ്ദേഹത്തെ 13 വർഷത്തെ തടവിനാണ് മോസ്‌കോ കോടതി ശിക്ഷിച്ചത്. അതേസമയം 2010ൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇദ്ദേഹത്തെയും മറ്റ് നാല് പേരെയും റഷ്യൻ സർക്കാർ വെറുതെ വിട്ടിരുന്നു. പകരമായി യു എസ് സർക്കാർ ബന്ദിയാക്കിയ പത്തോളം റഷ്യൻ ചാരന്മാരെ റഷ്യക്ക് കൈമാറുകയും ചെയ്തിരുന്നു. റഷ്യയുടെ മിലിട്ടറി ഇന്റലിജൻസ് വിവരങ്ങൾ കൈമാറിയതിന് തനിക്ക് ഒരു ലക്ഷം ഡോളർ പ്രതിഫലമായി ലഭിച്ചിരുന്നുവെന്ന് സക്രിപാല് കോടതിയെ ധരിപ്പിച്ചിരുന്നു. സാലിസ്ബറിയിലെ ക്രിസ്റ്റീ മില്ലർ റോഡിൽ ഇദ്ദേഹം ഒരു വീട് 2011 നവംബറിൽ വാങ്ങിയിരുന്നു. ഇവിടെയായിരുന്നു സ്ക്രിപാൽ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന യുവതി ബന്ധുവാണെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ ഒരു കാർ അപകടത്തിൽ മരിച്ചിരുന്നു. ഒരു മകനും മുൻപ് റഷ്യയിൽ കാർ അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനുമൊത്താണ് സാലിസ്ബറിയിൽ താമസം. സാലിസ്ബറിയിലെ സംഭവുമായി ബന്ധപ്പെട്ട് സ്കരിപാലിന്റെ ക്രിസ്റ്റി മില്ലർ റോഡിലെ വീട് പോലീസ് നിരീക്ഷണത്തിലാണ്. 2006ൽ സെൻട്രൽ ലണ്ടനിലെ മേ ഫെയറിലെ മില്ലേനിയം ഹോട്ടലിൽ മുൻ റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അലക്സാണ്ടർ കൊല്ലപ്പെട്ടിരുന്നു. ഐസ് ടീയിൽ റേഡിയോ ആക്റ്റീവ് പൊളോണിയം എന്ന മാരക വിഷം കലർത്തിയാണ് ഇയ്യാളെയും വധിച്ചത്. അന്ന് ആ സംഭവം അന്താരാഷ്‌ട്ര ശ്രദ്ധ ഏറെ നേടിയിരുന്നു. സമാന രീതിയിലാണ് സാലിസ്ബറിയിലും നടന്നതെന്ന് അലക്‌സാണ്ടറുടെ വിധവ ആരോപിക്കുന്നു.
click on malayalam character to switch languages