ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം. ഞാറാഴ്ച നടന്ന ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന് സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തതോടെയാണ് എട്ടാം തവണ വിംബിള്‍ഡണ്‍ കിരീടത്തില്‍ ഫെഡറര്‍ മുത്തമിട്ടത്. സ്കോര്‍: 63, 61, 64. ഇതോടുകൂടി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടുന്ന താരമെന്ന ബഹുമതി ഫെഡറര്‍ക്ക് സ്വന്തമായി.
കിരീട പ്രതീക്ഷയോടെ എത്തിയ ആന്‍ഡി മറെ, നൊവാക് ജോക്കോവിച്ച്, റാഫേല്‍ നദാല്‍ എന്നിവര്‍ വഴിയില്‍ വീണപ്പോള്‍ ഗ്ലാമര്‍താരങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ഫെ!ഡറര്‍ മാത്രമാണ് വിമ്പിള്‍ഡനില്‍ അവശേഷിച്ചത്. ആറുമാസത്തെ പരുക്കില്‍നിന്നു മുക്തനായി ജനുവരിയില്‍ തിരിച്ചെത്തിയ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.
ഇതോടെ ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് നിലവിലെ ലോക അഞ്ചാം നമ്പര്‍ താരമായ ഫെഡറര്‍. ഓപ്പണ്‍ കാലത്തെ പീറ്റ് സാം പ്രസിന്റെയും അമച്ച്വര്‍ കാലത്തെ വില്ല്യം റെന്‍ഷോയുടെയും റെക്കോഡുകളാണ് ഫെഡ് എക്സ്പ്രസ് പഴങ്കഥയാക്കിയത്. ഇരുവര്‍ക്കും ഏഴ് കിരീടങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. 2003, 2004, 2005, 2006, 2007, 2009, 2012 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുന്‍പ് ഫെഡറര്‍ വിംബിള്‍ഡണ്‍ നേടിയത്. 2014 നു ശേഷം ഒരു ഗ്രാന്സ്ലാം ഫൈനലിലും തോറ്റിട്ടില്ല എന്ന റെക്കോഡും ഫെഡറര്‍ ഭദ്രമായി കാത്തു സൂക്ഷിച്ചു.
വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡും 35 വയസ്സുള്ള ഫെഡറര്‍ സ്വന്തമാക്കി. 1975 ല്‍ 32ാമത്തെ വയസ്സില്‍ കിരീടം നേടിയ ആര്‍തര്‍ ഷെയുടെ റെക്കോഡാണ് ഫെഡറര്‍ തകര്‍ത്തത്. പുരുഷ ടെന്നിസില്‍ ഇതിഹാസ പദവിയുള്ള ഫെഡററുടെ പത്തൊന്‍പതാം ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടമാണിത്. അഞ്ച്തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് റാഫേല്‍ നദാലിന്റെ സ്വപ്ന ലോകമായ ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് കിരീടം നേടാനായത്.
2012 മുതല്‍ കിരീടവരള്‍ച്ച നേരിട്ട് കരിയറിന്റെ വാലറ്റത്തെത്തി എന്ന് പ്രവചിക്കപ്പെട്ട ഫെഡറര്‍ ഈ സീസണിലെ ആദ്യ ഗ്രാന്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ടാണ് തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. ചരിത്രത്തില്‍ ആദ്യമായി വിംബിള്‍ഡണ്‍ ഫൈനല്‍ കളിക്കുന്നആറാം നമ്പറായ സിലിച്ചിന് ഒരേയൊരു ഗ്രാന്സ്ലാം കിരീടമാണ് ഉള്ളത്. ഫൈനലില്‍ ഫെഡറര്‍ക്കൊത്ത എതിരാളിയാവാനും കഴിഞ്ഞില്ല.
click on malayalam character to switch languages