ദില്ലി: കര്‍ണാടക നിയമസഭയിലെ പ്രോട്ടെം സ്പീക്കര്‍ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബിജെപിയുടെ കെജി ബൊപ്പയ്യ പ്രോട്ടെം സ്പീക്കറായി തുടരും. സഭയിലെ മുതിര്‍ന്ന അംഗത്തെ തന്നെ പ്രോട്ടെം സ്പീക്കറാക്കാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ അങ്ങനെയൊരു വ്യവസ്ഥ ഇല്ലെന്നും അത് കീഴ്‌വഴക്കം മാത്രമാണെന്നും ജസ്റ്റിസ് എകെ സിക്രി അഭിപ്രായപ്പെട്ടു. അതേസമയം, വിശ്വാസവോട്ടെടുപ്പിന്റെ നടപടി ക്രമങ്ങള്‍ ചാനലുകള്‍ക്ക് തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ കോടതി അനുമതി നല്‍കി.
ബിജെപിയുടെ മുതിര്‍ന്ന അംഗം കെജി ബൊപ്പയ്യയെ പ്രോട്ടെം സ്പീക്കറാക്കിയത് അംഗീകരിക്കാനാകില്ലെന്നും സഭയിലെ മുതിര്‍ന്ന അംഗം ബൊപ്പയ്യ അല്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് സഖ്യം കോടതിയെ സമീപിച്ചത്.
മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ് വി, കബില്‍ സിബല്‍ എന്നിവരാണ് കോണ്‍ഗ്രസിനും എച്ച്ഡി കുമാരസ്വാമിക്കും വേണ്ടി ഹാജരായത്. ബിജെപിക്കും യെദ്യൂരപ്പയ്ക്കും വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ത്ഗിയാണ് ഹാജരായത്.
സാധാരണ അവധിദിനമായ ശനിയാഴ്ച കേസിനായി ഇരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു കബില്‍ സിബല്‍ വാദം തുടങ്ങിയത്. ബൊപ്പയ്യ എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ വിശ്വാസവോട്ടിന് അദ്ദേഹം അധ്യക്ഷം വഹിക്കാന്‍ പാടില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വിവേചനാധികാരം പരിമിതമാണെന്നും സിബല്‍ വാദിച്ചു.
സഭയിലെ സീനിയര്‍ അംഗം തന്നെ പ്രോട്ടെം സ്പീക്കര്‍ ആകണമെന്നുണ്ടോയെന്ന് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു. മുതിര്‍ന്ന അംഗം അല്ലാത്ത ആളെയും പ്രോട്ടെം സ്പീക്കറാക്കിയ ചരിത്രം ഉണ്ടെന്നും ബോബ്‌ഡെ ചൂണ്ടിക്കാട്ടി. സീനിയര്‍ എന്നതിനര്‍ത്ഥം പ്രായത്തില്‍ മുതിര്‍ന്ന ആള്‍ എന്നല്ലെന്നും സഭയിലെ പ്രവര്‍ത്തനത്തിന്റെ കാലയളവാണെന്നും സിംഗ്‌വി പറഞ്ഞു.
ബൊപ്പയ്യ സീനിയര്‍ അംഗം അല്ല എന്നത് മാത്രമല്ല പ്രശ്‌നമെന്നും 2010 ലെ ഒന്നാം ഓപ്പറേഷന്‍ താമരയിലെ അദ്ദേഹത്തിന്റെ കളങ്കിത പശ്ചാത്തലവും ഉണ്ടെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. ബൊപ്പയ്യയ്‌ക്കെതിരായ സുപ്രിം കോടതിയുടെ പഴയവിധി സിബല്‍ കോടതിയില്‍ വായിച്ചു. ജസ്റ്റിസുമാരായ അല്‍ത്തമാസ് കബീര്‍, സിറിയക് ജോസഫ് എന്നിവരായിരുന്നു അന്ന് ബൊപ്പയ്യയ്‌ക്കെതിരായ വിധി പുറപ്പെടുവിച്ചത്. അന്ന് ബൊപ്പയ്യയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു കോടതി ഉയര്‍ത്തിയത്.
click on malayalam character to switch languages