1 GBP = 104.18

ഓർമ്മപ്പൂക്കൾ………………പ്രിയദർശിനി, നമ്മുടെ സ്വന്തം ഇന്ദിരാജി

ഓർമ്മപ്പൂക്കൾ………………പ്രിയദർശിനി, നമ്മുടെ സ്വന്തം ഇന്ദിരാജി

1984 ഒക്ടോബർ 31 ന് രാവിലെ ഓറഞ്ചു നിറത്തിലുള്ള ഒരു സാരിയുമുടുത്താണ് ഇന്ത്യ മഹാ രാജ്യത്തിൻറെ ചരിത്രം കറുപ്പ് കൊണ്ട് മൂടിയ നിമിഷങ്ങളിലേക്ക് ഇന്ദിര ഇറങ്ങി നടന്നത്. ബ്രിട്ടീഷ് അഭിനേതാവ് പീറ്റർ ഉസ്റ്റിനോവിന് ഒരു ഡോക്യൂമെൻറി തയ്യാറാക്കാൻ ഉള്ള ഇന്റർവ്യൂവിലേക്ക് നടന്നടുക്കക്കവേ സുരക്ഷാ ഉദ്യോഗസ്ഥരായ സത്വാന്ത്, ബിയാന്ത് എന്നിവർ ഉതിർത്ത 33 റൗണ്ട് വെടിയുണ്ടകൾ ഉരുക്ക് വനിതയുടെ ചുളിവ് വീണ മാർദ്ദവ മാംസങ്ങളിലേക്ക് ഏറ്റു വാങ്ങി നിലം പതിക്കുമ്പോൾ നിമിഷങ്ങൾക്കകം രാജ്യമെമ്പാടും അതിൻറെ അലയൊലികൾ പ്രകമ്പനം കൊണ്ടു. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് കുതിച്ചു പാഞ്ഞ ആംബുലൻസിൽ സോണിയാ ഗാന്ധിയുടെ മടിയിൽ കിടന്ന് ജീവൻറെ അവസാന തുടിപ്പും മാഞ്ഞു പോകുമ്പോൾ മരിക്കുന്നതിന് തലേ ദിവസം ഒറീസ്സയിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന തൻറെ അവസാന പ്രസംഗത്തിൽ ഒരുൾവിളിയോടെ എന്നവണ്ണം ഇന്ത്യയുടെ ഒരേയൊരു പ്രിയദർശിനി പറഞ്ഞ വാക്കുകൾ അറംപറ്റി..

“ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും”.

ജനനവും ജീവിതവും മരണവും മായാത്ത ചരിത്രമാക്കി മാറ്റിയ ഇതുപോലെ മറ്റൊരു വനിത പ്രിയദർശിനിക്ക് മുൻപും ശേഷവും ഇന്ത്യ കണ്ടിട്ടില്ല.

1928 ൽ പത്തു വയസ്സ് മാത്രം പ്രായമുള്ള കാലത്തു ഹിമാലയത്തിലെ മസൂറിയിൽ വേനലവധിക്കാലം ചിലവഴിക്കെ, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കനൽപദങ്ങൾക്ക് തീ കൂട്ടുന്ന തിരക്കുകൾക്കിടെ പ്രിയ പുത്രിക്ക് നെഹ്റു അയച്ച ലോക പ്രശസ്തമായ “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ” വായിച്ചു കൊണ്ടാണ് ഇന്ദിര ലോകത്തെ അറിഞ്ഞു തുടങ്ങിയത്. ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്ത്തിക്കാനും ആ ആദ്യകാല വായനകൾ തന്നെ ധാരാളമായിരുന്നു.

സ്വാതന്ത്ര സമര കോലാഹലങ്ങളുടെ വേലിയേറ്റങ്ങളിൽ പ്രക്ഷുബ്ധമായിരുന്ന ഇന്ത്യയിൽ അതിൻറെ നെടുംതൂണായിരുന്ന ഒരു കുടുംബത്തിലെ അംഗമായത് കൊണ്ട് തന്നെ ഇന്ത്യയുടെ ജീവൻ പരുവപ്പെടുന്നതും ശക്തിയാർജ്ജിക്കുന്നതും വളരെ അടുത്ത് നിന്ന് കണ്ടു കൊണ്ടാണ് അവർ വളർന്നത്. കുഞ്ഞും നാളിൽ കുട്ടികളുടെ പേരിൽ ‘വാനര സേന’ രൂപീകരിച്ചു നേതാക്കൾക്കുള്ള കത്തുകൾ ഒളിച്ചു കടത്തിയും പിൽക്കാലത്തു കിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു ജയിൽ വരിച്ചും മൂർച്ച കൊണ്ട ആ ജീവിതം അപ്രതീക്ഷിതമായ വഴിത്തിരിവികളിലൂടെ പലവുരു ചുറ്റിമറിഞ്ഞാണ് നെഹ്രുവാനന്തര ഇന്ത്യയുടെ ഭാഗദേയം നിർണ്ണയിക്കാൻ പ്രധാന മന്ത്രി പദത്തിലെത്തുന്നത്.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ്സ് നേതൃത്വം ഇന്ദിരയെ ആനയിക്കുമ്പോൾ 49 വയസ്സുള്ള ആ വിധവക്ക് 49 കോടി ജനതയുടെ ഭാഗദേയം നിർണയിക്കാനുള്ള ശേഷിയുണ്ടോ എന്ന് സന്ദേഹിച്ചവർ കുറവല്ല. അതീവ ബുദ്ധിവൈഭവമോ, നല്ല വാക്ചാതുരിയോ ഇല്ലാത്ത, ഇന്ദിരയെ, പാർലമെന്റിൽ പോലും കൃത്യമായി മറുപടി പറയാൻ കഴിവില്ലാത്തവൾ എന്ന് പലരും പരിഹസിച്ചിരുന്നു. “പപ്പുമോൻ” എന്ന പദത്തിന് പകരം “പപ്പി മോൾ” എന്ന സ്ത്രീ ലിംഗം അന്ന് രൂപം കൊള്ളാത്തത് കൊണ്ട് മാത്രമാകാം അന്നവർ ആ പ്രയോഗത്തിൽ നിന്നും രക്ഷപ്പെട്ടത്.

പക്ഷെ, കാലം കരുതിവെച്ച അസാമാന്യ ധീരതയോടെ ഭരണയന്ത്രം തിരിച്ചു തുടങ്ങിയപ്പോൾ പിൽക്കാലത്തു ലോകം പറഞ്ഞു തുടങ്ങി ഇന്ത്യയെന്നാൽ ഇന്ദിരയാണ്.. 1971 ൽ ലോക ചരിത്രത്തിൽ തന്നെ സമാനതകളോ, കേട്ട് കേൾവി പോലും ഇല്ലാത്ത യുദ്ധത്തിലൂടെ പാക്കസ്ഥാനെ തറ പറ്റിച്ചു ബംഗ്ലാദേശ് എന്ന രാജ്യം നിർമ്മിച്ച് കൊടുത്തപ്പോൾ ആ ധീരതക്ക് മുൻപിൽ ലോകം അമ്പരന്നതാണ്. ഡിസം. 4 ന് തുടങ്ങി 16 ന് യുദ്ധം അവസാനിക്കിമ്പോഴേക്കും, വെറും 13 ദിവസം കൊണ്ട് പാക്ക്സിസ്ഥാൻറെ 93,000 പട്ടാളക്കാരെ യുദ്ധ തടവുകാരാക്കി പിടിച്ചു, ബംഗ്ളാദേശിനെ സ്വതന്ത്രമാക്കി ശൈഖ് മുജീബ് റഹമാനെ അവർ ഏൽപ്പിച്ചു കഴിഞ്ഞിരുന്നു. അതിൻറെ നന്ദി സൂചകമായാണ് ബംഗ്ളാദേശിൻറെ പരമോന്നത ബഹുമതി നൽകി അവർ ഇന്ദിരാജിയെ ആദരിച്ചത്. പാക്കിസ്ഥാന് ഇന്ത്യയോടുള്ള വെറുപ്പ് ബംഗ്ലാദേശിന് ഇല്ലാത്തതും ഇന്ദിരാ എന്ന അസാമാന്യ വ്യക്തിത്വത്തെ അവർ നന്ദിയോടെ ഓർക്കുന്നത് കൊണ്ടാണ്.

“ഇന്ത്യയുടെ നാലതിരുകളെ കാത്തു രക്ഷിക്കാൻ ദൈവം ഇറക്കിയ ദുർഗ്ഗാ ദേവിയാണ് ഇന്ദിര” എന്ന് സാക്ഷാൽ അടൽ ബിഹാരി വാജ്പേയീ കവിത പാടിയത് ഈ ആർജ്ജവം കണ്ട് ത്രില്ലടിച്ചപ്പോഴാണ്.

സ്വതന്ത്ര ഇന്ത്യയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള ഏറ്റവും ധീരോദത്ത നടപടി എന്ന് വിശേഷിപ്പിക്കുന്നത് 1969 ലെ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. അന്ന് വരെ ജമീന്ദാർമാരുടേയും സ്വകാര്യ വ്യക്തികയുടെയും കൈവശമായിരുന്ന ബാങ്കിങ് മേഖലയെ 14 ബാങ്കുകൾ ദേശസാൽക്കക്കരിച്ചു കൊണ്ട് ഇന്ദിര നിയമ നിർമ്മാണം നടത്തിയപ്പോൾ ഇടപെടലുകളിലെ ധീരത ഇന്ത്യൻ ജനത അനുഭവിച്ചറിഞ്ഞു. ദേശസാൽക്കരണ പ്രക്രിയ ബാംങ്കിംഗ് രംഗത്ത് അഭൂതപൂർവ്വമായ മാറ്റമാണ് വരുത്തിയത്. മോഡിയുടെ നോട്ട് നോരോധനം പോലെ സമ്പത് വ്യവസ്ഥ കുത്തുപാളയെടുക്കുകയല്ല അന്നുണ്ടായത് പകരം, നിക്ഷേപം 800 ശതമാനത്തോളം വർദ്ധിച്ചു, വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ബാങ്കുൾ ഗ്രാമീണ മേഖലകളിലും ശാഖകൾ തുറന്നു. തൊട്ടടുത്ത വർഷങ്ങളിൽ ഈ ദേശ സാൽക്കക്കരണം ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ മേഖലകളിലേക്കെല്ലാം ഇന്ദിര വ്യാപിപ്പിച്ചു.

വിഭജനത്തിൻറെ ആഴവും പരപ്പും, അതുണ്ടാക്കിയ അസ്വസ്ഥതയും നന്നായി അറിയുന്ന നെഹ്രുവിന്റെ പുത്രിക്ക് വീണ്ടുമൊരിക്കൽ കൂടി അത് ആവർത്തിക്കുന്നത് കണ്ടിരിക്കാനുള്ള മനസ്സില്ല എന്ന പ്രഖ്യാപനത്തിൽ നിന്നാണ് ബ്ലൂസ്റ്റാർ ഓപ്പറേഷൻ ഉണ്ടായത്. രാജ്യത്തിൻറെ അഖണ്ഡതക്ക് മേൽ ഖലിസ്ഥാൻ വാദികൾ സുവർണ്ണ ക്ഷേത്രത്തിനകത്തു കയറി പുതിയ ചോദ്യ ചിഹ്നങ്ങൾ പടുത്തുയർത്തിയപ്പോൾ, ഏവരെയും ഞെട്ടിച്ചു കൊണ്ട് സൈന്യത്തിന് സുവർണക്ഷേത്രത്തിനുള്ളിൽ കടന്ന് കലാപകാരികളെ അമർച്ചചെയ്യാൻ അവർ ഉത്തരവിട്ടു. അതിന് പിൽക്കാലത്ത് അവർ നൽകിയ വിലയാണ് സ്വന്തം ജീവൻ.

ഹരിത വിപ്ലവവും ധവള വിപ്ലവവും ഭംഗിയാക്കി ഭക്ഷ്യ സുരക്ഷയിലേക്ക് നയിച്ച ഇന്ദിരയുടെ മറ്റൊരു ആർജ്ജവമാണ് ഇന്ത്യയുടെ ആദ്യ അണു പരീക്ഷണവും. “ബുദ്ധൻ ചിരിക്കുന്നു” എന്ന പേരിൽ പൊഖ്റാനിൽ 1974 ൽ അവർ ആദ്യ ആണവ പരീക്ഷണത്തിന് അനുമതി നൽകുമ്പോൾ പാക്കിസ്ഥാൻ ലോക രാജ്യങ്ങൾക്ക് മുന്നിൽ പോയി കരയുകയായിരുന്നു. കാരണം 3 വർഷങ്ങൾക്ക് മുൻപ് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണല്ലോ ഇന്ദിര ബംഗ്ളാദേശ് വിമോചനത്തിലൂടെ അവർക്ക് നൽകിയത്.

ചുരുക്കത്തിൽ, വിലയേറിയ കോട്ടും നിരോധിച്ച നോട്ടും കൊണ്ട് 56 ഇഞ്ചിന്റെ മഹിമ പറഞ്ഞത് കൊണ്ടല്ല ഇന്ദിരയെ ലോകം ഉരുക്കു വനിതാ എന്ന് വിളിച്ചത്.

ലോകം അന്നേ വരെ ദർശിച്ചിട്ടിലാത്ത ധീരത അതൊന്ന് കൊണ്ട് മാത്രമാണ്, ആയിരം കൊല്ലങ്ങൾക്കിടെ ജീവിച്ച ശ്രേഷ്ഠയായ വനിതയെ കണ്ടെത്താനായി ബി.ബി.സി നടത്തിയ തിരഞ്ഞെടുപ്പിൽ ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി, മേരി ക്യൂറി, മദർ തെരേസ എന്നിവരെ പിൻതള്ളി ഇന്ത്യയുടെ ഒരേ ഒരു ഇന്ദിര ലോകത്തിൻറെ ഇന്ദിരയായി ഒന്നാമതെത്തിയത്.

ഇന്ത്യയുടെ അഖണ്ഡതക്ക് മേൽ രക്താഭിഷേകം കൊണ്ട് പൂർണ്ണതയേകിയ ആ ഒരു പ്രധാന മന്ത്രിയുടെ പേര് അവരുടെ രക്ത സാക്ഷി ദിനത്തിൽ പോലും ഒന്ന് സ്മരിക്കാൻ ഇന്നത്തെ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ രാജ്യ സ്നേഹവും രാഷ്ട്ര ശാപവും വരും നാളുകളിൽ ഇന്ത്യൻ ജനത വേർതിരിക്കപ്പെടുക തന്നെ ചെയ്യും. ജനത അതിൻറെ പൈതൃകത്തിന് മേൽ ചാർത്തപ്പെട്ട പാപക്കറകളെ ചൂണ്ടു വിരലിൽ മഷി പുരട്ടി തുടച്ചു നീക്കുന്ന കാലം അതിവിദൂരമല്ല..

1984 ഒക്ടോ. 31 ന് രാജ്യമാകെ പടർന്നു പന്തലിച്ച ഇന്ദിരാ എന്ന വൻമരം 33 റൗണ്ട് വെടിയുണ്ടകളേറ്റ് കടപുഴകി വീഴുമ്പോൾ അവരെ നെഞ്ചേറ്റിയിരുന്ന ഒരു ജനത ബ്ലൂ സ്റ്റാർ ഓപ്പറേഷന്റെ പ്രതികാരത്തെ തിരിച്ചറിഞ്ഞു സിഖ് സമൂഹത്തിന് മേൽ രോഷം അഴിച്ചു വിട്ടതിനും ഇന്ത്യ സാക്ഷിയായി..

എങ്കിലും, പ്രിയദർശിനിയുടെ അവസാന പ്രസംഗത്തിലെ വാക്കുകൾ ഇന്നും ഹിമാലയൻ താഴ്വരകളിലൂടെ ഒഴുകി കന്യാകുമാരിയുടെ വിസ്തൃത വിഹായസ്സിലൂടെ ഒഴുകി പരന്നു നടക്കുന്നുണ്ട്.

“ഇന്ന് ഞാൻ ജീവനോടെയുണ്ട്, ഒരുപക്ഷേ, നാളെ ഉണ്ടായെന്ന് വരില്ല. എങ്കിലും എൻറെ മരണം വരെ, എൻറെ അവസാന ശ്വാസം വരെ ഞാൻ രാജ്യത്തിന് വേണ്ടി കർമ്മനിരതയായിരിക്കും. എന്റെ ഓരോ തുള്ളി രക്തം കൊണ്ടും ഞാൻ ഈ രാജ്യത്തെ ഊർജസ്വലമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ഇനി രാജ്യ സേവനത്തിനിടെ മരിച്ചാൽ പോലും ഞാനതിൽ അഭിമാനം കൊള്ളുന്നു. എൻറെ ഓരോ തുള്ളി രക്തവും ഈ രാജ്യം ശക്തവും ചലനാത്മകവും ആക്കാൻ ഞാൻ സംഭാവന ചെയ്യും”.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more