തിരുവനന്തപുരം: ഒന്നര വർഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഇടതുമുന്നണി സർക്കാരിൽ ഓരോ വകുപ്പിന്റെയും പ്രവർത്തനം ഇതാദ്യമായി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നു. ഇതിനായി 9, 10 തീയതികളിൽ ഘടകകക്ഷി മന്ത്രിമാർ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്തു. രണ്ട് ദിവസവും മുഖ്യമന്ത്രി മുഴുവൻ സമയവും യോഗത്തിൽ സന്നിഹിതനായിരിക്കും. ചീഫ് സെക്രട്ടറിയും പങ്കെടുക്കും. ഓരോ വകുപ്പിലും മൂന്ന് മെഗാ പ്രോജക്ടുകൾ വീതം സമർപ്പിക്കാൻ ഓരോ വകുപ്പിനോടും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പുകളിലെയും മൂന്ന് മെഗാ പ്രോജക്ടുകൾ തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനമികവ് പരിശോധിക്കുക, മന്ത്രിമാരുടെ ഓരോ രംഗത്തെയും മികവുകളും പോരായ്മകളും നേരിട്ട് ബോദ്ധ്യപ്പെടുക എന്നീ ലക്ഷ്യങ്ങളാണ് രണ്ട് ദിവസത്തെ യോഗത്തിനുള്ളത്. ഇതിനകം വിവിധ വകുപ്പുകൾ ഏറ്റെടുത്ത് ആരംഭിച്ചിട്ടുള്ള വികസന പദ്ധതികളുടെ അവലോകനവും ഈ യോഗങ്ങളിലുണ്ടാകും. ഓരോ മന്ത്രിയും വകുപ്പുദ്യോഗസ്ഥരും രണ്ട് ദിവസത്തെ യോഗത്തിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഓരോ വകുപ്പിനും ഓരോ സമയക്രമം അനുവദിച്ചാണ് മുഖ്യമന്ത്രി അവലോകനം ചെയ്യുക.
കണ്ണൂർ വിമാനത്താവളം, ഗെയ്ൽ പാചകവാതക പൈപ്പ് ലൈൻ, ഇടമൺ- കൊച്ചി വൈദ്യുതി ലൈൻ എന്നിവയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പുരോഗമിക്കുന്ന മെഗാ പദ്ധതികൾ. ഇവ മൂന്നും 2018ൽ പൂർത്തിയാക്കും. കണ്ണൂർ വിമാനത്താവളം 2018 സെപ്തംബറിലും ഗെയ്ലും ഇടമൺ- കൊച്ചി വൈദ്യുതിലൈൻ പദ്ധതിയും 2018 ഡിസംബറിലും പൂർത്തിയാകും.
ഗെയ്ൽ വാതക ലൈൻ ക്രമീകരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ പ്രാദേശിക സി.പി.എം പ്രവർത്തകർ ഉൾപ്പെടെ ഉയർത്തിയ പ്രതിഷേധം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്നാണ് മാറിയത്. മുഖ്യമന്ത്രി നൽകിയ ഉറപ്പിൽ നാട്ടുകാർ വിശ്വാസം രേഖപ്പെടുത്തി പിന്മാറുകയായിരുന്നു.
കൊച്ചി- ഇടമൺ ലൈനിന്റെ കാര്യത്തിൽ പുതുപ്പള്ളി മുതൽ കൊച്ചി വരെയുള്ള പ്രദേശവാസികളുടെ എതിർപ്പ് കാലങ്ങളായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതാണിപ്പോൾ പരിഹൃതമാകുന്നത്. മുഴുവൻ ഭാഗത്തെയും സർവേ പൂർത്തിയായിക്കഴിഞ്ഞു. ഇനി പണി പൂർത്തിയാകേണ്ട കാലതാമസം മാത്രം.
click on malayalam character to switch languages