തിരുവനന്തപുരം: വേതനവര്‍ദ്ധനയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്ന സൂചന നല്‍കി നഴ്‌സുമാര്‍ ഇന്ന് കൂട്ടഅവധിയെടുത്തത് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.കൂടുതല്‍ ബെഡ്ഡുകളും രോഗികളുമുള്ള ആശുപത്രികളാണ് ബുദ്ധിമുട്ടിലായത്. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനാണ് കൂട്ടഅവധിയെടുത്ത് സമരത്തിന് ആക്കംകൂട്ടിയത്. അതേസമയം മുഖ്യമന്ത്രിയുടെ ചര്‍ച്ചയിലെ തീരുമാനം വരുംവരെ നിലവിലെ സമരത്തിന് മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ (ഐ.എന്‍.എ)സ്വീകരിച്ചത്.
അത്യാഹിതം, ഓപ്പറേഷന്‍ തീയറ്റര്‍, വാര്‍ഡുകള്‍ എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിന് തടസം വരാത്തവിധമാണ് നഴ്‌സുമാര്‍ അവധിയെടുത്തതെന്ന് യു.എന്‍.എ ഭാരവാഹികള്‍ പറഞ്ഞു. ഓരോ ഷിഫ്റ്റിലും ജോലിചെയ്യേണ്ട നഴ്‌സുമാരില്‍ പകുതിപേരാണ് അവധിയെടുത്തത്. ആശുപത്രിയിലെ രോഗികളുടെ സ്ഥിതികൂടി കണക്കിലെടുത്ത്, രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്തവിധമാണ് സമരം ആസൂത്രണം ചെയ്തതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കൂട്ടഅവധിയെടുത്തവര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം , കോഴിക്കോട്,തൃശൂര്‍ ജില്ലകളില്‍ കളക്ട്രേറ്രുകള്‍ക്ക് മുന്നിലും മലപ്പുറത്ത് സിവില്‍ സ്‌റ്റേഷന് മുന്നിലും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
മുഖ്യമന്ത്രി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചദിവസം ഇത്തരത്തില്‍ ഒരു സമരം നടത്തിയത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ ആവശ്യം നേടിയെടുക്കാനായിരുന്നുവെന്ന് ആശുപത്രി ഉടമകള്‍ പറഞ്ഞു. പനി മൂലവും അല്ലാതെയും മിക്ക ആശുപത്രികളിലും രോഗികള്‍ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുമ്പോള്‍, ആശുപത്രി പ്രവര്‍ത്തനം തന്നെ തടസപ്പെടുംവിധം കൂട്ട അവധിയെടുത്തത് ന്യായീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
click on malayalam character to switch languages