ന്യൂഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ‘വിവാഹം സ്വർഗത്തിൽ’ വച്ച് ഊട്ടിയുറപ്പിച്ചത് പോലെയാണെന്നും ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമായി മാറ്റിയ അമേരിക്കയുടെ തീരുമാനത്തിനെതിരെ ഇന്ത്യ എതിർത്ത് വോട്ട് ചെയ്തിരുന്നു.
ഇസ്രയേലിനെതിരെ ഇന്ത്യ വോട്ട് ചെയ്തതിൽ ഞങ്ങൾ നിരാശരായിരുന്നു. എന്നാൽ, അത് ഉഭയകക്ഷി ബന്ധത്തെ ബാധിച്ചിട്ടില്ല. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം സുഗമമായി മുന്നോട്ട് പോകുന്നതിന്റെ നേർസാക്ഷ്യമാണ് ഇവിടേക്കുള്ള എന്റെ സന്ദർശനം – നെതന്യാഹു പറഞ്ഞു. ഇന്ത്യയുമായുള്ള സഹകരണം ഊട്ടിയുറപ്പിക്കാൻ തന്റെ സന്ദർശനം ഉപകരിക്കുമെന്നാണ് കരുതുന്നത്. സാങ്കേതിക – കാർഷിക മേഖലകളിൽ ഇരു രാജ്യങ്ങൾക്കും ഇനിയും മുന്നേറാനാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ നേതാവാണെന്നും നെതന്യാഹു പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേൽ ഇന്ത്യയ്ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശത്തിനിടെ പ്രതിരോധ, വ്യാപാര മേഖലകളിൽ ബന്ധം കൂടുതൽ ശക്തമാക്കുന്നതിനും
ആയുധ ഇടപാടുകൾ, കൃഷി, വ്യാപാരം, ഭീകരവാദം, സുരക്ഷ തുടങ്ങിയ നിരവധി കരാറുകളിലും ഇരു നേതാക്കളും ഒപ്പുവയ്‌ക്കും.
ആഗ്ര, മുംബയ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്ന നെതന്യാഹു ഗുജറാത്തും സന്ദർശിക്കും. നാളെ താജ്മഹൽ സന്ദർശനത്തിനുശേഷം ഡൽഹിയിൽ നടക്കുന്ന റെയ്സീനാ ഡയലോജ് സമ്മേളനത്തിൽ പങ്കെടുക്കും. 18ന് മുംബയിൽ ബോളിവുഡ് താരങ്ങളുടെ കൂട്ടായ്മയിൽ പങ്കെടുക്കും. മുംബയ് ഭീകരാക്രമണം നടന്ന നരിമാൻ ഹൗസ് സ്മാരകമാക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഗുജറാത്തിൽ വദ്രാദിലെ മികവിന്റെ കേന്ദ്രം രണ്ട് പ്രധാനമന്ത്രിമാരും സന്ദർശിക്കും. അവിടെ ഇരു നേതാക്കളും റോഡ് ഷോ നടത്തും.
15 വർഷത്തിന് ശേഷമാണ് ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. 2003 സെപ്തംബറിൽ ഏരിയൽ ഷാരോണാണ് ഇതിന് മുൻപ് ഇന്ത്യ സന്ദർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി.
click on malayalam character to switch languages