നാല് ദിവസമായി തുടുരുന്ന കനത്ത പേമാരിയെ തുടര്‍ന്ന് മുംബൈ നഗരം മുങ്ങി.മഹാരാഷ്ട്ര സര്‍ക്കാരും നഗരസഭാ അധികൃതരും മുംബൈയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയില്‍ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, തീവണ്ടി, റോഡ്, വിമാന ഗതാഗതങ്ങളെല്ലാം സ്തംഭിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴയില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ അടക്കം മൂന്ന് പേരാണ് മരിച്ചത്. അടിയന്തിക ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. മുംബൈ, താനൈ, പാല്‍ഘര്‍, റായ്ഗഢ് മേഖലകളില്‍ പ്രളയസമാനമായ അവസ്ഥയായിരുന്നു. ദാദര്‍, ബൈക്കുള, മാട്ടുംഗ, പരേല്‍ ഭാഗങ്ങളില്‍ കനത്ത വെള്ളക്കെട്ടാണ്. പരേലിലെ കെ.ഇ.എം. ആശുപത്രിയിലെ താഴത്തെ നിലയില്‍ വെള്ളം കയറിയത് മൂലം രോഗികളെ ഒഴിപ്പിച്ചു.
മിക്കയിടത്തും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു. അടുത്ത നാല്പത്തിയെട്ട് മണിക്കൂര്‍ മഴ ഇതേ അവസ്ഥയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.2005 ജൂലൈ 26 ന് ശേഷമുള്ള ഏറ്റവും ശക്തവും ദൈര്‍ഘ്യമേറിയതുമായ മഴയ്ക്കാണ് മുംബൈ ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. ശക്തമായ കാറ്റും അകമ്പടിയായി ഉണ്ടായിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആയതോടെ നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഗതാഗതം പാടെ സ്തംഭിച്ചു. ലോക്കല്‍ ട്രയിനില്‍ കയറിയവര്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായി.
ദുരന്ത നിവാരണ സേനയോട് ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തേയും മഴ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒട്ടേറെ ഫ്‌ളൈറ്റുകള്‍ വൈകി. മൂന്നെണ്ണം വഴിതിരിച്ച് വിട്ടു. വൈകിട്ട് കാഴ്ചക്കുറവിനെ തുടര്‍ന്ന് വിമാനത്താവളം പൂര്‍ണ്ണമായി അടച്ചിട്ടു.
click on malayalam character to switch languages