ലണ്ടൻ: ബ്രിട്ടനിൽ കഴിയുന്ന മുൻ റഷ്യൻ ചാരനെയും മകളെയും നെർവ് ഏജന്റ് ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ പങ്കില്ലെന്ന് റഷ്യ. എന്നാൽ, അന്താരാഷ്ട്ര സഖ്യരാഷ്ട്രങ്ങളിൽ നിന്നു ലഭിക്കുന്ന പിന്തുണ തങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതായി ബ്രിട്ടൻ അറിയിച്ചു.
നാറ്റോസഖ്യവും യു.എസുമടക്കം നിരവധി രാഷ്ട്രങ്ങളുമായി താൻ സംസാരിച്ചതായും എല്ലാവരും ഇക്കാര്യത്തിൽ െഎക്യദാർഢ്യം പ്രകടിപ്പിച്ചതായും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ പറഞ്ഞു. മുൻ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിനും മകൾക്കുമെതിരെ മാർച്ച് നാലിന് സാലിസ്െബറിയിൽവെച്ചുണ്ടായ വിഷപ്രയോഗത്തെക്കുറിച്ച് റഷ്യക്ക് എത്രത്തോളം കാര്യങ്ങളറിയാമെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞദിവസം അന്ത്യശാസനം നൽകിയിരുന്നു. തങ്ങളുടെ മണ്ണിൽവെച്ച് സത്യസന്ധനായ ഒരു പൗരനെ നാണംകെട്ട രീതിയിൽ വധിക്കാൻ ശ്രമിച്ചതിൽ റഷ്യക്ക് പങ്കുണ്ടായിരുന്നെന്ന് അവർ ആരോപിക്കുകയും ചെയ്തു.
ആക്രമണത്തിൽ റഷ്യക്കു പങ്കുണ്ടെന്നു പറയുന്നത് അസംബന്ധമാണെന്നും സ്ക്രിപാലിനെതിരെ പ്രയോഗിച്ച നെർവ് ഏജൻറിെൻറ സാമ്പ്ൾ ബ്രിട്ടൻ നൽകാത്തപക്ഷം അന്വേഷണവുമായി സഹകരിക്കാൻ കഴിയില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവറോവ് വ്യക്തമാക്കി. എന്നാൽ റഷ്യയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതായി മേയും പറഞ്ഞു. സഖ്യ രാഷ്ട്രങ്ങളുടെ സഹായത്തോടെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ബ്രിട്ടന്റെ തീരുമാനം. നയതന്ത്ര പ്രതിനിധികളെ പുറത്താക്കുക, വിസകൾ നിരസിക്കുക തുടങ്ങി ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം ബ്രിട്ടനിൽ അഭയാർഥിയായെത്തിയ മറ്റൊരു റഷ്യൻ പൗരനും ഇന്നലെ രാത്രി ലണ്ടനിൽ കൊല്ലപ്പെട്ടിരുന്നു. ഈ മരണത്തിലും ദുരൂഹതകൾ നിലനിൽക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്ലൻഡ് യാർഡ് കൗണ്ടർ ടെററിസം പൊലീസാണ് ഈ കൊലപാതകവും അന്വേഷിക്കുന്നത്.
click on malayalam character to switch languages