ലണ്ടൻ: ലണ്ടൻ നഗരപ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന കത്തികുത്ത് ആക്രമണങ്ങൾക്ക് തടയിടാൻ സർക്കാർ സംവിധാനങ്ങൾ ശക്തമാക്കി. 2010-ലാണ് തെരേസ മേയ് വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്. ആളുകളെ പ്രത്യേകിച്ച് കറുത്തവരെ അനാവശ്യമായി പോലീസ് തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതായി പരാതി ഉയര്‍ന്നതോടെയാണ് ഹോം ഓഫീസില്‍ ഇരിക്കുമ്പോള്‍ ഈ നിയന്ത്രണം തെരേസ മേയ് കൊണ്ടുവരുന്നത്. എന്നാല്‍ ലണ്ടനില്‍ കത്തിക്കുത്തിലും, വെടിവെപ്പിലും തുടര്‍ച്ചയായി ആളുകള്‍ കൊല്ലപ്പെട്ട് തുടങ്ങിയതോടെ ഈ പദ്ധതിയില്‍ ഒരു യു-ടേണ്‍ എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണ്. തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള അധികാരത്തില്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ നീക്കി പോലീസിന് ശക്തി പകരാനാണ് തെരേസ മേയ് ഒരുങ്ങുന്നത്.
തലസ്ഥാന നഗരിയില്‍ അക്രമങ്ങളും കൊലപാതകങ്ങളും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന ആരോപണം ഉയര്‍ന്നതോടെ ശക്തമായ പദ്ധതികളുമായി ഹോം സെക്രട്ടറി ആംബര്‍ റൂഡ് രംഗത്തിറങ്ങുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ അപകടകരമായ ആയുധങ്ങള്‍ക്കുള്ള നിയമം പുറത്തുവരും. ഇതുവഴി സോംബി കില്ലര്‍ കത്തികള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കും. കൂടാതെ ഓണ്‍ലൈനില്‍ വരെ വാങ്ങാന്‍ കിട്ടുന്ന ക്‌നക്കിള്‍ ഡസ്റ്ററുകളും നിരോധിക്കും. ഇവ കണ്ടെത്താനായി പോലീസിന് വീടുകളില്‍ റെയ്ഡ് നടത്താം. ആസിഡ് ആയുധമായി ഉപയോഗിക്കുന്നവരെ കൂടി തടഞ്ഞുനിര്‍ത്തി പരിശോധിക്കാനുള്ള അവകാശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
കത്തിക്കുത്തും, വെടിവെപ്പും ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ പ്രതിരോധ നടപടിയാണ് ഇതുവഴി പ്രാവര്‍ത്തികമാക്കുന്നതെന്ന് ആംബര്‍ റൂഡ് വ്യക്തമാക്കി. അക്രമണങ്ങള്‍ തടുക്കാനും, നിയമം നടപ്പാക്കാനും ശക്തമായ അക്രമണവിരുദ്ധ നടപടികള്‍ക്ക് സാധിക്കും. തടഞ്ഞുനിര്‍ത്താനും പരിശോധിക്കാനുമുള്ള അവകാശമാണ് പോലീസിന്റെ പ്രധാന ആയുധം. ഇത് കൃത്യമായി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും, ഹോം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന കത്തികള്‍ വീട്ടുവിലാസത്തിലേക്ക് അയയ്ക്കാതിരിക്കാന്‍ നടപടിയും ഇതില്‍ ഉള്‍പ്പെടും. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനും, കോളേജുകളില്‍ കത്തി നിരോധിക്കാനും പദ്ധതി ഒരുങ്ങുന്നുണ്ട്.
കുറ്റവാസനകൾ ഉള്ള യുവാക്കൾക്ക് സോഷ്യൽ മീഡിയകളിൽ നിരോധനമേർപ്പെടുത്താനുള്ള സംവിധാനങ്ങൾക്കും സർക്കാർ ഒരുങ്ങുന്നുണ്ട്. കത്തിക്കുത്ത് ആക്രമണങ്ങൾക്ക് കൗമാരക്കാരിലും യുവാക്കളിലും പ്രചോദനമാകുന്നത് സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന വീഡിയോകളാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഗ്യാംഗുകള്‍ പരസ്പരം വെല്ലുവിളി നടത്തുന്നത് തടയാനും നടപടി വരും. ന്യൂയോര്‍ക്കിനെ മറികടന്ന് ലണ്ടന്‍ ക്രിമിനലുകളുടെ തലസ്ഥാനമായി മാറിയതോടെയാണ് ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടുന്നത്. 55 പേരാണ് ഈ വര്‍ഷം ലണ്ടനില്‍ കൊല്ലപ്പെട്ടത്.
click on malayalam character to switch languages