തിരുവനന്തപുരം: തിരുവല്ലത്ത് ലാത്വിയന്‍ സ്വദേശി ലിഗയെ മരിച്ച നിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.
ലിഗയുടെ മരണം ശ്വാസം മുട്ടിയായാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് നാലുപേര്‍ കസ്റ്റഡിയായത്.
മൃതദേഹം കണ്ട തുരുത്തിലേക്ക് ലിഗയെ കൂട്ടിക്കൊണ്ടുവന്നത് നാലംഗം സംഘമാണെന്ന് ഇവരെ ഇവിടേക്ക് എത്തിച്ച തോണിക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയാണ് നിര്‍ണായകമായത്. നേരത്തെ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. പിന്നീടാണ് സംഭവുമായി നേരിട്ട് ബന്ധമുള്ള നാല് പേരെ ഇതില്‍ നിന്ന് തിരിച്ചറിഞ്ഞത്.
പ്രദേശത്തെ കഞ്ചാവ് -ലഹരിമാഫിയയില്‍പ്പെട്ടവരാണ് പൊലീസ് കസ്റ്റഡിയിലുള്ള നാലുപേരും.ലിഗയെ കാണാതായ സംഭവത്തിന് പിന്നാലെ ഇവരില്‍ ചിലരേയുംപ്രദേശത്ത് നിന്ന് കാണാതായിരുന്നു. ഇതാണ് ഇവരെ സംശയനിഴലിലാക്കിയത്. തുടര്‍ന്ന് ലീഗയെയും നാലംഗ സംഘത്തേയും മൃതദേഹം കണ്ടെത്തിയ തുരുത്തിലേക്ക് കൊണ്ടുവന്ന തോണിക്കാരന്റെ മൊഴി കൂടി കിട്ടിയതോടെ ഇവരെ പൊലീസ് കസ്റ്റിഡിയിലെടുക്കുകയായിരുന്നു.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ, കാടുപിടിച്ചുകിടന്നിരുന്ന തുരുത്ത് കഴിഞ്ഞദിവസം പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് കാട് വെട്ടിത്തെളിച്ച് നടത്തിയ തെരച്ചിലില്‍ വള്ളിച്ചെടിയുപയോഗിച്ച് ഉണ്ടാക്കിയ കുരുക്ക് പൊലീസിന് ലഭിച്ചിരുന്നു. ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ചതാകാം ഈ കുരുക്ക് എന്ന നിഗമനത്തിലാണ് പൊലീസ്.
കഴിഞ്ഞ മാസം 14 നാണ് പോത്തന്‍കോട്ട് ആയുര്‍വേദ ചികിത്സയ്ക്കായി എത്തിയ ലീഗയെ കാണാതാകുന്നത്. ഭര്‍ത്താവിനും സഹോദരിക്കുമൊപ്പമായിരുന്നു ലീഗ ഇന്ത്യയിലെത്തിയത്. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാകുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളെല്ലാം മുറിയില്‍ വച്ചശേഷമാണ് ലീഗ പോയത്. ലിത്വാനിയന്‍ സ്വദേശിയായ ലിഗയ്ക്ക് അയര്‍ലന്‍ഡ് പൗരത്വമാണ് ഇപ്പോഴുള്ളത്. കോവളത്തേക്ക് ഓട്ടോറിക്ഷയിലായിരുന്നു പുറപ്പെട്ടത്. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു ലീഗ.
തിരുവല്ലം വാഴമുട്ടം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് കഴിഞ്ഞ വെള്ളിയാഴ്ച
മൃതദേഹം കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തിരുവല്ലത്തിന് സമീപം പനത്തറയിലെ ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. തല ഉടലില്‍ നിന്ന് വേര്‍പെട്ട നിലയിലായിരുന്നു
മൃതദേഹം.
സംഭവം കൊലപാതകമാണെന്നും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗ ഒരിക്കലും തനിച്ചെത്തില്ലെന്നുമായിരുന്നു
ലിഗയുടെ സഹോദരി എലിസ അടക്കമുള്ള ബന്ധുക്കളുടെ വാദം. കൊലപാതക സാധ്യതയാണ് അവര്‍ സംശയിക്കുന്നത്. മൃതദേഹം കണ്ടെത്തിയപ്പോള്‍ ലിഗയുടെ ശരീരത്തില്‍ ഒരു നീല ഓവര്‍കോട്ടുണ്ടായിരുന്നു. എന്നാല്‍ ഈ കോട്ട് ലിഗയുടേതതല്ലെന്നാണ് സഹോദരി പറയുന്നത്. പോത്തന്‍കോട്ട് നിന്ന് ലിഗ കയറിയ ഓട്ടോ ഡ്രൈവര്‍ ഷാജിയും ഓട്ടോയില്‍ കയറിയ സമയത്ത് ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്ന് ഓര്‍ക്കുന്നതായി മൊഴി നല്‍കിയിരുന്നു.
ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്വാസം മുട്ടിയാണ് മരണം നടന്നതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നത്. ഇതോടെയാണ് കൊലപാതകമാണന്ന കാര്യം പൊലീസ് ഉറപ്പിച്ചത്.
അതേസമയം, അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. സംസ്ഥാന സര്‍ക്കാറിനെയും കേരള ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്ന സംഭവത്തില്‍ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി പൊലീസ് കമീഷണര്‍, നാല് ഡിവൈഎസ്പിമാര്‍, ആറ് സി.ഐമാര്‍ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
click on malayalam character to switch languages