തിരുവനന്തപുരം: ‘ഒാഖി’ ചുഴലിക്കാറ്റ് ദുരന്തം നേരിടുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കാൻ ലത്തീൻ അതിരൂപത തീരുമാനം. നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങളുമായി സെക്രേട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും രാപ്പകൽ സമരവും നടത്തും. അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും ലത്തീൻ അതിരൂപത വികാരി യൂജിൻ എച്ച്. പെരേര, സഹായ മെത്രാൻ ആർ. ക്രിസ്തുദാസ് എന്നിവർ വ്യക്തമാക്കി. തിരുവനന്തപുരം അതിരൂപതയിലെ വൈദികരുടെയും പാസ്റ്റേഴ്സ് കൗൺസിലിെൻറയും അവലോകന യോഗശേഷം മധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രക്ഷാപ്രവർത്തനം സജീവമാക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 11ന് മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ രാജ്ഭവൻ മാർച്ച് നടത്തും. ഡിസംബർ 10ന് വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പ്രാർഥന സംഗമം നടത്തും. തമിഴ്നാട്ടിലെ ഇരയിമ്മൻതുറ മുതൽ മാമ്പള്ളിത്തുവരെയുള്ള മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കും. ലക്ഷദ്വീപിലും മറ്റു സംസ്ഥാനങ്ങളിലും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രവും തമിഴ്നാട് -കേരള സർക്കാറുകളും സംയുക്ത സംവിധാനമൊരുക്കണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തിയ രക്ഷാപ്രവർത്തനം തൃപ്തികരമല്ല. നേവി പകച്ചു നിൽക്കുകയാണ്. 30 നോട്ടിക്കൽ മൈൽ വരെ മാത്രമാണ് അവർ പോകുന്നത്. അതേസമയം, മത്സ്യത്തൊഴിലാളികൾ 172 നോട്ടിക്കൽ മൈൽ വരെ പോയി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
മൃതദേഹങ്ങൾ ഇപ്പോഴും കടലിൽ ഒഴുകി നടക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് തങ്ങളാണ് ആവശ്യപ്പെട്ടതെങ്കിലും അതിന് തങ്ങളെ വിളിച്ചില്ല. വെള്ളിയാഴ്ച സർവകക്ഷി യോഗം വിളിക്കുന്നതിന് തൊട്ടുമുമ്പ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും വന്നുകണ്ടു. എല്ലാ സഹായവും വാഗ്ദാനം നൽകിയാണ് അവർ പോയത്. സർക്കാർ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ തങ്ങൾ വിലകുറച്ചു കാണുന്നില്ല. എങ്കിലും ഒന്നും തൃപ്തികരമല്ല. തിരച്ചിൽ ഇൗ രീതിയിൽ മുന്നോട്ടുപോയാൽ കൊച്ചിയിൽനിന്നും തമിഴ്നാട്ടിൽനിന്നും ട്രോളറുകൾ കൊണ്ടുവന്ന് സഭതന്നെ രക്ഷാപ്രവർത്തനം നടത്തുമെന്നും അവർ പറഞ്ഞു.
click on malayalam character to switch languages