കോഴിക്കോട്: വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഉരുൾപൊട്ടലിൽ മൂന്നു കുട്ടികൾ മരിച്ചു. മരിച്ച മൂന്നുപേരും കുട്ടികളാണെന്ന് കട്ടിപ്പാറ പഞ്ചായത്തംഗം അറിയിച്ചു. കരിഞ്ചോല സ്വദേശി അബ്ദുൾ സലിമിന്‍റെ മകൾ ഒമ്പതുവയസുകാരി ദിൽനയും സഹോദരനും മരിച്ചവരിൽ ഉൾപ്പെടുന്നു. ഉരുൾപൊട്ടലിൽ 10 പേരെ കാണാതായി.
അതേസമയം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മുതൽ വയനാട് വരെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊടുവള്ളിയിൽ പുഴ കരകവിഞ്ഞ് റോഡിലേക്ക് നിറഞ്ഞൊഴുകി ഗതാഗതം തടസ്സപ്പെട്ടു. വയനാടൻ ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിയുകയും മരം റോഡിലേക്ക് വീഴുകയും ചെയ്തതോടെ കോഴിക്കോട് – വയനാട് ദേശീയപാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. അതേസമയം, രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്.
വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാതയിലും സംസ്ഥാനപാതയിലും ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടി.
താമരശ്ശേരി കട്ടിപ്പാറ, കരിഞ്ചോല, കാരശ്ശേരി, കൂടരഞ്ഞി ഭാഗങ്ങളിലാണ് ഉരുൾപൊട്ടൽ. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിൽ എല്ലാ സ്കൂളുകൾക്കും ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കട്ടിപ്പാറ മേഖലയിലെ മൂന്നു കുടുംബങ്ങളെയാണ് കാണാതായത്. തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകൾ പൂർണമായും വെള്ളത്തിനടിയിലാണ്.
ഡാമുകൾ തുറക്കാൻ സാധ്യത
കോഴിക്കോട് കക്കയം ഡാം ഒരു മണിക്കൂറിനകം തുറന്നേക്കും
തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മുഴുവൻ ഷട്ടറുകളും തുറന്നു
മംഗലം ഡാമിന്‍റെയും നെയ്യാർ ഡാമിന്‍റെയും ഷട്ടറുകൾ തുറക്കാൻ സാധ്യത
click on malayalam character to switch languages