ലണ്ടൻ: കത്തിക്കുത്ത് ആക്രമണങ്ങൾ ലണ്ടനിൽ തുടർക്കഥയാകുന്നു. വെസ്റ്റ് ലണ്ടനിലെ തിരക്കേറിയ ഹൈസ്ട്രീറ്റിലാണ് രണ്ട് പുരുഷന്‍മാര്‍ക്ക് കുത്തേറ്റത്. എബിംഗ്ടണ്‍ റോഡിനും, ഏള്‍സ് കോര്‍ട്ട് റോഡിനും മധ്യേ സംഭവങ്ങളെത്തുടര്‍ന്ന് വൈകുന്നേരം 5.05ന് യാത്രകള്‍ തടസ്സപ്പെട്ടു. രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തില്‍ നിന്നും രക്ഷപ്പെടാനായി കൂട്ടത്തില്‍ ഒരാളെ വെയ്റ്റ്‌റോസിലേക്ക് ഓടിച്ച് കയറ്റിയതാണെന്ന് പോലീസ് കരുതുന്നു.
ഹൈസ്ട്രീറ്റ് കെന്‍സിംഗ്ടണ് സമീപമുള്ള വെയ്റ്റ്‌റോസിന്റെ വാതില്‍ക്കല്‍ നിന്ന് ചിലര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായും, അടികൂടിയതായും സെക്യൂരിറ്റി ഗാര്‍ഡ് വ്യക്തമാക്കി. അക്രമങ്ങളെത്തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. തുറന്ന് പ്രവര്‍ത്തിച്ച ഷോപ്പിലേക്ക് ഉപഭോക്താക്കളെ പിന്‍വാതില്‍ വഴിയാണ് പ്രവേശിപ്പിച്ചത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. അക്രമങ്ങള്‍ നടക്കുന്നതായി വിവരം ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തിയെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വക്താവ് സ്ഥിരീകരിച്ചു.
ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സ്ഥലത്തെത്തി. 20-കളില്‍ പ്രായമുള്ള രണ്ട് പേര്‍ക്കാണ് പരുക്കേറ്റത്. മുറിവുകള്‍ ഗുരുതരമല്ല. ഓടിച്ചിട്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാനും ക്രമസമാധാന നില സാധാരണ ഗതിയിലാക്കാനും പോലീസ് പരാജയപ്പെടുന്നത് വന്‍ വിമര്‍ശനമാണ് ക്ഷണിച്ച് വരുത്തുന്നത്. തലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന കൊക്കെയിന്‍ ആണ് പ്രശ്‌നങ്ങള്‍ ഗുരുതരമാക്കുന്നത് എന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ കേസിലെ പ്രതികളെ പിടികൂടുന്നതല്ലാതെ അക്രമം അടിച്ചമര്‍ത്താന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഈ വര്‍ഷം ലോകത്തിലെ തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ തലസ്ഥാനമായി ലണ്ടന്‍ മാറിയിട്ടുണ്ട്. ന്യൂയോര്‍ക്കിന് ഉണ്ടായിരുന്ന കത്തിക്കുത്തും, കൊലപാതകത്തിലെയും കിരീടവും ലണ്ടന്‍ എടുത്തണിഞ്ഞു.
click on malayalam character to switch languages