കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ വിധി ചൊവ്വാഴ്ച. അറസ്റ്റിലായി ഒരു വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പെരുമ്പാവൂരിലെ തൊഴിലാളിയും അസം നാഗോൺ സ്വദേശിയുമായ അമീറുല്‍ ഇസ്ലാമാണ് (24) കേസിൽ വിചാരണനേരിട്ട ഏക പ്രതി. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കൽ), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടിൽ അതിക്രമിച്ചുകടക്കുക), ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ നടത്തിയത്. രാവിലെ 11ന് ശേഷമാകും വിധിപ്രസ്താവം.
കൊലക്കുപയോഗിച്ച കത്തിയിൽനിന്നും പ്രതിയുടെ ചെരിപ്പിൽനിന്നും അടക്കം വേർതിരിച്ചെടുത്ത അഞ്ചു ഡി.എൻ.എ പരിശോധനാ റിപ്പോർട്ടുകൾ, പ്രതിയുടെ കൈവിരലിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി, അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷൻ കോടതിമുമ്പാകെ ഹാജരാക്കിയത്.
ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരായ തെളിവുകൾ കുറ്റംതെളിയിക്കാൻ കഴിയുന്നതല്ലെന്നും ഇത് പിന്നീട് ഉണ്ടാക്കി എടുത്തതാണെന്നും മൊഴികളിലും മരണസമയത്തിലും വൈരുധ്യമുള്ളതായുമാണ് പ്രതിഭാഗം കോടതിമുമ്പാകെ നിരപരാധിത്വം തെളിയിക്കാനായി ഹാജരാക്കിയത്. 2016 ഏപ്രില്‍ 28നാണ് ജിഷ കൊല്ലപ്പെട്ടത്.
click on malayalam character to switch languages