കൊച്ചി: കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസിൽ ഏക പ്രതിയും അസം നാഗോൺ സ്വദേശിയുമായ അമീറുല്‍ ഇസ് ലാം (24) കുറ്റക്കാരൻ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അനിൽ കുമാറാണ് കുറ്റക്കാരനെന്ന് വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 (2) (പീഡനം), 201 (തെളിവ് നശിപ്പിക്കൽ), 343 (അന്യായമായി തടഞ്ഞുവെക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) എന്നീ കുറ്റങ്ങൾ അംഗീകരിച്ചാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
അതേസമയം, കേസിൽ ദലിത് പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കൊലക്ക് ഉപയോഗിച്ച കത്തിയിൽ നിന്നും പ്രതിയുടെ ചെരിപ്പിൽ നിന്നും അടക്കം വേർതിരിച്ചെടുത്ത അഞ്ച് ഡി.എൻ.എ പരിശോധനാ റിപ്പോർട്ടുകൾ, പ്രതിയുടെ കൈവിരലിലുണ്ടായിരുന്ന മുറിവ് ജിഷ കടിച്ചതാണെന്ന ഡോക്ടറുടെ മൊഴി, അയൽവാസിയായ ശ്രീലേഖയുടെ മൊഴി തുടങ്ങിയവയാണ് പ്രതിക്കെതിരെ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സഹായകമായത്. അറസ്റ്റിലായി ഒരു വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് അമീറുല്‍ ഇസ് ലാം. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഉണ്ണികൃഷ്ണനും പ്രതിക്ക് വേണ്ടി അഡ്വ. ബി.എ ആളൂരും ഹാജരായി.
ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തു നിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിക്കെതിരായ തെളിവുകൾ കുറ്റം തെളിയിക്കാൻ കഴിയുന്നതല്ലെന്നും ഇത് പിന്നീട് ഉണ്ടാക്കി എടുത്തതാണെന്നും മൊഴികളിലും മരണസമയത്തിലും വൈരുധ്യമുള്ളതായുമാണ് പ്രതിഭാഗം കോടതി മുമ്പാകെ നിരപരാധിത്വം തെളിയിക്കാനായി ഹാജരാക്കിയത്.
2016 ഏപ്രില്‍ 28നാണ് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ ലോ കോളജ് സഹപാഠികള്‍ സംശയം തോന്നി അന്വേഷിച്ച് വീട്ടിലെത്തുകയും കൊലപാതക കേസിന്റെ അന്വേഷണം കൈകാര്യം ചെയ്തത് സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും രാഷ്ട്രീയക്കാരും പൊലീസും ഉണര്‍ന്നത്. പോസ്റ്റ്മോര്ട്ടത്തിലെ അപാകതയും വിവാദ വിഷയമായി. ഇതോടെ, അന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്ത് വിരമിച്ച ഫോറന്‍സിക് വിദഗ്ധരുമായും മറ്റും ചര്‍ച്ച നടത്തുകയും ചെയ്തു.
ഇതിനിടെ, തെരഞ്ഞെടുപ്പില്‍ ‘ജിഷ എഫക്ട്’ കൂടി പ്രതിഫലിച്ച് സംസ്ഥാനത്തൊട്ടാകെ ഇടതു മുന്നണി വിജയിക്കുകയും പെരുമ്പാവൂരില്‍ ഇടത് സ്ഥാനാര്‍ഥി പരാജയപ്പെടുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനം അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുക എന്നതായിരുന്നു. മുൻ അന്വേഷണ സംഘത്തിന്റെ നിഗമനത്തിൽ നിന്ന് പുതിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം പുനരാരംഭിച്ചു. കൊല നടന്ന് 49ാം ദിവസമായ ജൂണ്‍ 16നാണ് പെരുമ്പാവൂരിലെ തൊഴിലാളിയായ പ്രതി അമീറുല്‍ ഇസ് ലാമിനെ കാഞ്ചീപുരത്തു നിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി 1500 പേരെ ചോദ്യം ചെയ്യുകയും 30 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 23 പേരെ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കി. 21 ലക്ഷം ഫോണ്‍കോളുകള്‍ പരിശോധിച്ചു. 5000 വിരലടയാള പരിശോധനയും പ്രത്യേക സംഘം നടത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് 93ാം ദിവസം അന്വേഷണ സംഘം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമർപ്പിച്ചു.
click on malayalam character to switch languages