ഹസാരിബാഗ്: ഡല്‍ഹിയിലെ ബുരാരിയിൽ ദുരൂഹ സാഹചര്യത്തില്‍ 11 അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിറകെ ജാര്‍ഖണ്ഡിലും കുടുംബത്തിന്റെ കൂട്ട ആത്മഹത്യ. ഹസാരിബാഗ് ബോഡോം ബസാറിലെ മാര്‍വാരി കുടുംബത്തെയാണ് ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് സ്ത്രീകള്‍, രണ്ട് കുട്ടികള്‍, രണ്ട് പുരുഷന്‍മാര്‍ എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്നും ആറ് ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തി. ആറു കത്തുകളും ഒരാൾ എഴുതിയതാണെങ്കിലും അടിയിലായി ഓരോരുത്തരും ഒപ്പിട്ടിട്ടുണ്ട്. ബിസിനസിലെ കടബാധ്യതയാണ് മരണ കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പെന്നും പൊലീസ് പറഞ്ഞു. എഴുപതുകാരനായ മഹാവീര്‍ പ്രസാദ് മഹേശ്വരി (70), ഭാര്യ കിരണ്‍ ദേവി (65), മകന്‍ നരേഷ് പ്രസാദ് (40), ഭാര്യ പ്രീതി മഹേശ്വരി (38), അവരുടെ മക്കളായ അമന്‍ (10) അനാഥ് (8) എന്നിവരാണ് മരിച്ചത്.
തൊട്ടടുത്തുള്ള രണ്ട് ഫ്ളാറ്റുകളിലായാണ് മൂന്നു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ളാറ്റുകളിലൊന്നിൽ രണ്ട് കുട്ടികളും രക്തത്തിൽ കുളിച്ചനിലയിലായിരുന്നു. നരേഷ് നാലാമത്തെ നിലയിൽ നിന്ന് ചാടിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുതിർന്ന അംഗങ്ങൾ ഓരോരുത്തരായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. കുട്ടികളുടെ കഴുത്തറുക്കുന്നതിന് മുൻപ് ബോധം കെടുത്തിയിരുന്നതായും കണ്ടെത്തി.
പലചരുക്കുകട നടത്തുന്ന നരേഷിന് 50 ലക്ഷം രൂപയുടെ കടബാധ്യതമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഫ്ളാറ്റുകളിൽ നിന്ന് ഒപ്പിട്ട ചെക്കുകളും കുട്ടികളെ ബോധംകെടുത്താൻ ഉപയോഗിച്ച ദ്രാവകം അടങ്ങിയ കുപ്പികളും ബ്ലേഡും കണ്ടെത്തി. എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാൻ കഴിയൂവെന്നും പൊലീസ് സുപ്രണ്ട് മയൂർ പട്ടേൽ കനയ്യ ലാൽ പറഞ്ഞു. സമീപത്ത് താമസിക്കുന്നവർ നിലവിളിയൊന്നും കേട്ടിരുന്നില്ലെന്നാണ് പൊലീസിനോട് പറഞ്ഞത്.
click on malayalam character to switch languages