വാഷിംഗ്ടൺ:ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾക്ക് തിരിച്ചടിയായി അമേരിക്ക എച്ച് – വൺ ബി വിസ നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നു.
മാതൃകമ്പനിയിൽ നിന്ന് മറ്റ് കമ്പനികളിലേക്ക് ജോലിക്ക് ( ഡെപ്യൂട്ടേഷൻ ) പോകുന്നവർക്ക് മൂന്ന് വർഷത്തിൽ താഴെ മാത്രമേ വിസ അനുവദിക്കൂ എന്നാണ് പുതിയ വ്യവസ്ഥ. ഇതോടെ മൂന്ന് വർഷത്തേക്കുള്ള വിസ ഒറ്റത്തവണയായി കിട്ടുന്ന സമ്പ്രദായമാണ് ഇല്ലാതാകുന്നത്.
അമേരിക്കയിലെ ഇന്ത്യൻ ഐ. ടി കമ്പനികൾക്കും ജീവനക്കാർക്കും ഈ വ്യവസ്ഥ തിരിച്ചടിയാകും. മറ്റു കമ്പനികളിലേക്ക് പോകുന്നവർ എന്തിനാണ് പോകുന്നത്, ജോലിയുടെ സ്വഭാവം, അതിൽ അവർക്കുള്ള നൈപുണ്യം, ശമ്പളം, ജോലിയുടെ കാലയളവ് തുടങ്ങി നിരവധി വിവരങ്ങൾ കമ്പനി വെളിപ്പെടുത്തണം. ഡെപ്യൂട്ടേഷനിൽ പോകുന്ന അത്രയും കാലത്തേക്കുള്ള വിസ മാത്രമായിരിക്കും അനുവദിക്കുക.
അമേരിക്കയിലെ ഇന്ത്യൻ ഐ.ടി കമ്പനികളാണ് എച്ച് വൺ ബി വിസയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. കൂടാതെ, അമേരിക്കയിലെ ബാങ്കിംഗ്, സഞ്ചാര, വാണിജ്യ മേഖലകളിലും എച്ച് വൺ ബി വിസയിൽ നിരവധി ഇന്ത്യൻ ടെക്കികൾ ജോലിചെയ്യുന്നുണ്ട്. യോഗ്യരായ അമേരിക്കൻ പൗരന്മാരുടെ കുറവാണ് ഇതിനു കാരണമായി പറയുന്നത്. ഇത്തരം മേഖലകളിൽ കഴിവുള്ള മറ്റുള്ളവരെ ജോലിക്കെടുക്കാമെന്നും അവർക്ക് താത്കാലിക വിസ അനുവദിക്കാമെന്നും പറയുന്നുണ്ട്.
വ്യാഴാഴ്ച പുറത്തിറക്കിയ യു. എസ് സിറ്റിസൺഷിപ്പ് ആൻഡ് എമിഗ്രേഷൻ സർവീസസിന്റെ എഴുപേജുള്ള നയ രേഖയിലാണ് പുതിയ വിസ വ്യവസ്ഥ പറയുന്നത്.
അമേരിക്കക്കാർക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ വ്യവസ്ഥകൾ കർശനമാക്കുന്നത്.
വിഗദ്ധ മേഖലയിൽ ബിരുദമുള്ള അപേക്ഷകർക്ക് ലഭിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് വൺ ബി.
അമേരിക്കയിലെ 2019 സാമ്പത്തിക വർഷത്തിലെ എച്ച് വൺ ബി വിസയുടെ അപേക്ഷാ സീസൺ ഏപ്രിൽ 2ന് തുടങ്ങാനിരിക്കെ, പുതിയ വിസ വ്യവസ്ഥ അടിയന്തരമായി പ്രാബല്യത്തിൽ വന്നു.
എച്ച് വൺ ബി വിസ നീട്ടാനുള്ള വ്യവസ്ഥകളും കൂടുതൽ കർശനമാക്കി. മുൻ ജോലിയുടെ കരാർ കമ്പനി അവസാനിപ്പിക്കുകയും താൽക്കാലികമായി ജോലി ഇല്ലാതാവുകയും ചെയ്യുന്നവരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഈ കാലയളവിൽ എച്ച് വൺ ബി വിസ നിലവിലുണ്ടെങ്കിലും ശമ്പളം ഉണ്ടാവില്ല. ഇത് നിയമവിരുദ്ധമാണ്.
click on malayalam character to switch languages