പ്രധാനമന്ത്രി തെരേസാ മേയ്‌ക്കെതിരെ കടുത്ത നീക്കങ്ങളുമായി വിമത പക്ഷം. ടോറി എംപിയും മുൻ കൺസർവേറ്റിവ് പാർട്ടി ചെയർമാനുമായ ഗ്രാന്റ് ഷാപ്‌സിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങൾ. സർക്കാരിനെ നയിക്കാൻ മെയ് പ്രാപ്തയല്ലെന്നാണ് വിമത പക്ഷത്തിന്റെ അഭിപ്രായം. പുറത്ത് പോകാനുള്ള തിയതി സ്വയം കുറിച്ച് കൊള്ളാനാണ് വിമത പക്ഷം മേയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ഇല്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് ഗ്രാന്റിന്റെ ഭീഷണി. മെയ്‌ക്കെതിരെ നാൽപ്പത്തിയെട്ടോളം കത്തുകളാണ് ടോറി പാര്‍ട്ടിയുടെ 1922 കമ്മിറ്റിയെ തേടിയെത്തുന്നത്. 48 കത്തുകള്‍ തെരേസ മേയ്ക്ക് എതിരെ ലഭിച്ചാല്‍ പുതിയ നേതാവിനെ കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ ആരംഭിക്കും. തെരേസ മേയ്ക്ക് സ്വയം ഒഴിഞ്ഞ് പോകാനുള്ള അവസരം നല്‍കുമെങ്കിലും അവര്‍ ആ അവസരം ഉപയോഗിക്കാന്‍ വഴിയില്ല. ഇങ്ങനെ സംഭവിച്ചാല്‍ അവിശ്വാസ പ്രമേയം പാസാക്കാനാണ് പുതിയ നീക്കങ്ങള്‍.
പ്രധാനമന്ത്രി പദം സ്വയം ഒഴിയുന്ന ഡി ഡേ മെയ് പ്രഖ്യാപിക്കണമെന്നാണ് ഗ്രാന്റ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുണ്ടായില്ലെങ്കില്‍ മുൻനിര നേതാക്കൾ പുറത്തേക്കുള്ള വഴിയൊരുക്കാൻ മുന്നിട്ടിറങ്ങുമെന്നും കരുതുന്നു. അവിശ്വാസ പ്രമേയം പാസ്സാക്കി മെയെ താഴെയിറക്കാനായിരിക്കും അടുത്ത നീക്കം. മന്ത്രിസഭ പുനഃസംഘടിപ്പിച്ചത് മുതല്‍ ടോറി പാര്‍ട്ടിയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ഭിന്നാഭിപ്രായങ്ങള്‍ പലകുറി മറനീക്കി പുറത്തുവന്നു.
അടുത്ത മാസത്തിനുള്ളില്‍ ബ്രക്‌സിറ്റ് വിഷയം ഇയു ഇടനിലക്കാരുമായി ചര്‍ച്ച ചെയ്ത് പൂര്‍ത്തിയാക്കണം. ഈ സമയത്ത് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനെ പോലുള്ള നേതാക്കള്‍ ഉള്‍പ്പെട്ട സോഫ്റ്റ് ബ്രക്‌സിറ്റ് സംഘവും, ബോറിസ് ജോണ്‍സണ്‍ നയിക്കുന്ന ബ്രക്‌സിറ്റ് ക്യാംപും തമ്മില്‍ വാക്‌പോര് രൂക്ഷമാണ്.
പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് കോര്‍ബിന് അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ശക്തി നല്‍കലാകുമെന്ന് പ്ലൈമൗത്ത് എംപി ജോണി മെര്‍സര്‍ ഓര്‍മ്മിപ്പിച്ചു. നന്നായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും, അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിനായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി ടോറി എപിമാര്‍ പാര്‍ട്ടി ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡിക്ക് കത്തയ്ക്കുന്നുണ്ടെന്ന് ഷാപ്‌സ് വെളിപ്പെടുത്തി. ഇതിന്റെ എണ്ണം 48 ആയാല്‍ പാര്‍ട്ടി നിയമപ്രകാരം വിശ്വാസവോട്ട് തേടണം. ഏകദേശം 40 കത്തുകള്‍ ഇതിനകം ലഭിച്ചെന്നാണ് വിവരം.
click on malayalam character to switch languages