കൊൽക്കത്ത : ഇന്ത്യ ആദ്യമായി ആതിഥേയരായ ഫിഫ അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടം ഇന്ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. യൂറോപ്യൻ വമ്പൻമാരായ ഇംഗ്ളണ്ടും സ്പെയിനും തമ്മിലുള്ള കലാശപ്പോരാട്ടത്തിന്റെ കിക്കോഫ് രാത്രി 8 നാണ്. ഇന്ത്യ ആദ്യമായാണ് ഒരു ഫിഫ ഫൈനലിന് വേദിയാകുന്നത്. ഇരുടീമും ഇതുവരെ അണ്ടർ 17 ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ടിട്ടില്ല.
ടൂർണമെന്റിലെ ഏറ്റവും ശക്തമായ ആക്രമണനിരയുള്ള ഇരു ടീമുകളും തമ്മിലുള്ള ഏറ്റുമുട്ടൽ സാൾട്ട് ലേക്കിൽ തിങ്ങിനിറയുന്ന അറുപത്താറായിരത്തോളം വരുന്ന കാണികൾക്ക് കണ്ണിന് വിരുന്നാകുമെന്നാണ് പ്രതീക്ഷ.ഇംഗ്ളണ്ട് ആദ്യമായാണ് ഫിഫ അണ്ടർ 17 ലോക കപ്പിന്റെ ഫൈനലിൽ കളിക്കുന്നത്. സ്പെയിൻ 1993, 2003, 2007 വർഷങ്ങളിൽ ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല.
ഇത്തവണത്തെ യൂറോപ്യൻ അണ്ടർ 17 ഫുട്ബാൾ ടൂർണമെന്റിന്റെ തനിയാവർത്തനമാണ് ഇത്തവണത്തെ ലോകകപ്പ് ഫൈനൽ. ക്രൊയേഷ്യ വേദിയായ യൂറോ കപ്പിന്റെ ഫൈനലിൽ ഇത്തവണ സ്പെയിനും ഇംഗ്ളണ്ടുമായിരുന്നു ഏറ്റുമുട്ടിയത്. മത്സരം 2-2 ന്റെ സമനിലയിൽ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിൻ ചാമ്പ്യൻമാരാവുകയായിരുന്നു.
ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരവും തോൽക്കാതെയാണ് ഇംഗ്ളണ്ട് ഫൈനലിൽ എത്തിയിരിക്കുന്നത്. ടൂർണമെന്റിൽ ഏറ്റവുംകൂടുതൽ ഗോളടിച്ച ടീമും ഇംഗ്ളണ്ടാണ്. കിരീടം നേടാനായാൽ ഇംഗ്ളണ്ട് ഫുട്ബാളിന് ഇരട്ട നേട്ടമാകും. ഇത്തവണത്തെ അണ്ടർ 20 ലോകചാമ്പ്യൻമാരും ഇംഗ്ളണ്ട് തന്നെയാണ്. ഇതുകൂടാതെ അവർ അണ്ടർ 19 ൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരുമാണ് ഇംഗ്ളണ്ട്. 4-2-3-1 ശൈലിയിൽ തന്നെ കലാശക്കളിയിലും കളത്തിലിറങ്ങാനാണ്
സാധ്യത. ക്വാർട്ടറിലും സെമിയിലും അവർ ഇൗ ശൈലിയിലാണ് കളിച്ചത്. ടൂർണമെന്റിൽ രണ്ട് ഹാട്രിക്കുകൾ നേടി മികച്ച ഫോമിലുള്ള റിയാൻബ്രൂയിസ്റ്ററാണ് അവരുടെ തുറുപ്പ് ചീട്ട്.
സ്പെയിനിന്റെ നാലാം അണ്ടർ പതിനേഴ് ലോകകപ്പ് ഫൈനലാണിത്. മൂന്ന് തവണ കൈയകലത്തിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് സ്പാനിഷ് പട സാൾട്ട് ലേക്കിൽ കാലാശപോരിനിറങ്ങുന്നത്. 4-3-3, 4-2-3-1 ശൈലിയിൽ ഏതെങ്കിലുമായിരിക്കും ഫൈനലിൽ സ്പെയിൻ സ്വീകരിക്കുക.
പ്ളേ മേക്കറും ടീമിന്റെ നായകനുമായ അബേൽ റൂയിസാണ് സ്പാനിഷ് പടയുടെ തുറുപ്പ് ചീട്ട്. സെമിയിൽ മാലിക്കെതിരെ റൂയിസ് നേടിയ രണ്ടു ഗോളുകളാണ് അവരെ ഫൈനലിൽ എത്തിച്ചത്. ആദ്യ മത്സരത്തിൽ കൊച്ചിയിൽ ബ്രസീലിനോട് തോറ്റ് തുടങ്ങിയ സ്പെയിൻ പിന്നെ തോൽവി അറിയാതെയാണ് ഫൈനലിൽ എത്തിയത്.
click on malayalam character to switch languages