1 GBP = 104.16

യുകെ മലയാളികൾ ഹെയിൽഷാമിൽ എൽദോസിന് കണ്ണീരോടെ വിട നൽകി….

യുകെ മലയാളികൾ ഹെയിൽഷാമിൽ എൽദോസിന് കണ്ണീരോടെ വിട  നൽകി….

ബാല സജീവ്‌ കുമാർ

നവംബർ ആറാം തീയതി രാവിലെ ഈസ്റ്റ്ബോണിന് അടുത്തുള്ള ഹെയിൽഷാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ എൽദോസ് പോളിന് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തിയ മലയാളികളുടെയും,കാർമ്മികരുടെ പ്രാർത്ഥനാനിർഭരമായ ശുശ്രൂഷകളുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കണ്ണീരിന്റെയും അന്ത്യാഞ്ജലികളുടെയും സാന്നിദ്ധ്യത്തിൽ ഹെയിൽശാമിലെ സെന്റ് വിൽഫ്രഡ്‌ ചർച്ചിൽ വച്ച് വിട നൽകി.

കഴിഞ്ഞ പത്തു വർഷത്തോളമായി ഹെയിൽഷാമിൽ താമസിച്ചു വരുന്ന എൽദോസ് നെഞ്ചുവേദനയെ തുടർന്ന് ദിവസങ്ങളായി ഈസ്റ്റ്ബോൺ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.ആഗ്രഹിച്ച ജോലി നേടിയതിന്റെ സന്തോഷത്തിൽ അധികകാലം ചിലവഴിക്കാനാകാതെയാണ് 38 വയസ്സ് മാത്രം പ്രായമുള്ള ഈ ഹതഭാഗ്യനെ ദൈവം തന്റെ തിരുസന്നിധിയിലേക്ക് വിളിച്ചു ചേർത്തത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ വിശ്രമത്തിൽ ആയിരുന്ന എൽദോസിനെ പെട്ടെന്നുണ്ടായ വയറു വേദനയോടെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ഹൃദയസ്തംഭനം നിമിത്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകളെ വിഫലമാക്കിക്കൊണ്ട് പ്രിയപ്പെട്ടവരെ തനിച്ചാക്കി അന്ത്യ യാത്ര ആരംഭിക്കേണ്ടി വന്നു.

ഇന്നലെ സെന്റ് വിൽഫ്രഡ് ചർച്ചിൽ വച്ച് നടന്ന പൊതുദർശന വേളയിലും, അകാലത്തിൽ പൊലിഞ്ഞ കായിക സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന ആ സാന്നിദ്ധ്യത്തെ കാണുവാനും ഭാര്യയുടെയും കുഞ്ഞുമക്കളുടെയും വേദനയിലും, നൊമ്പരത്തിലും പങ്കു ചേരുവാനും യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും സുഹൃത്തുക്കളുമാണ് എത്തിചേർന്നത്. ഉച്ചക്ക് 12 മണിയോടെ പൊതുദർശനത്തിന് വച്ച എൽദോസിനായി മാത്യുസ് മാർ അന്തിമോസ് തിരുമേനിയുടെ നേതൃത്വത്തിൽ, ഫാദർ രാജു ചെറുവള്ളിൽ, ഫാദർ ബിജി ചേർത്തലാട്ട്, ഫാദർ ഗീവർഗീസ് തണ്ടായത്, ഫാദർ എബിൻ, ഫാദർ എൽദോസ് കവുങ്ങുംപള്ളിൽ, ഫാദർ ഫിലിപ്പ് എന്നീ കാർമ്മികർ ശുശ്രൂഷകൾ നടത്തി. മൂന്നു മണിയോടെ അവസാനിച്ച പൊതുദർശന വേളയിൽ ആദ്യാവസാനം മലയാളികളും മറ്റുള്ളവരും പ്രാർത്ഥനാനിര്ഭരമായ ശുശ്രൂഷകളിൽ പങ്കു കൊള്ളുകയും എൽദോസിന് അന്ത്യ പ്രണാമം അർപ്പിക്കുകയും ചെയ്തു.

യൂണിയൻ ഓഫ് യു കെ മലയാളി അസ്സോസിയേഷൻസ് (യുക്മ) യെയും യുക്മ ന്യൂസ് ടീമിനെയും പ്രതിനിധീകരിച്ച് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസ്, ജോമോൻ ചെറിയാൻ എന്നിവർ റീത്ത് സമർപ്പിച്ച് അന്ത്യ പ്രണാമം അർപ്പിച്ചു.

പെരുമ്പാവൂർ പുല്ലുവഴി ആയത്തുകുടി വീട്ടിൽ പൗലോസ് ഏലിയാമ്മ ദമ്പതികളുടെ മൂത്ത മകനായ എൽദോസിനെ കുടുംബത്തിന്റെ ആഗ്രഹപ്രകാരം നാട്ടിലെ ഇടവകപ്പള്ളിയിൽ സംസ്കരിക്കുന്നതിനാണ് തീരുമാനം എന്നറിയുന്നു. ബുധനാഴ്ച (22/ 11 / 17 ) ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകാനും വ്യാഴാഴ്ച ഇടവകപ്പള്ളിയിൽ സംസ്കരിക്കുന്നതിനുമാണ് തീരുമാനം.ഭാര്യയായ അനുപമ എൽദോസിനെയും, ആറു വയസ്സുകാരി എലിസബത്തിനെയും, രണ്ടുമാസം പ്രായമുള്ള സമാന്തയയെയും തനിച്ചാക്കി അന്ത്യ വിശ്രമത്തിനൊരുങ്ങുന്ന എൽദോസിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ടും കുടുംബത്തിന്റ വേദനയിൽ പ്രാർത്ഥനാ പൂർവ്വം പങ്കുചേർന്നു കൊണ്ടും യുക്മ ന്യൂസ്….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more