കെന്റ്: കടുത്ത പനിയെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതയിൽ യു.കെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി വിട പറഞ്ഞ എൽദോ വർഗീസിന്റെ മൃതദേഹം സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഒരു നോക്കു കാണുവാനും, യാത്രയയപ്പ് നൽകുവാനുമായി നാളെ ഉച്ചയ്ക്ക് (ശനിയാഴ്ച്ച) രണ്ടു മണിക്കും നാലുമണിക്കുമിടയിൽ പെബംറി സെന്റ് പീറ്റേഴ്സ്, ചർച്ചിൽ പൊതുദർശനത്തിനു സൗകര്യം ഒരുക്കിയിരിക്കുന്നു. തുടർന്നു നടക്കുന്ന ശ്രുശ്രൂഷയില്‍ വൈദികർ കാർമികത്വം വഹിക്കും.
മൃതശരീരം നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് യു.കെയിലെ എല്ലാ മലയാളികൾക്കും അവസാനമായി പ്രിയപ്പെട്ട എൽദോയെ കാണുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമുള്ള സൗകര്യമാണ് ടൺ ബ്രിഡ്‌ജ് വെൽസിലെ മലയാളി സമൂഹം മുൻകൈയെടുത്തു ചെയ്തിരിക്കുന്നത്.
കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് (MTW) എൻ.എച്ച്.എസ് ട്രസ്റ്റിൽ കേറ്ററിംഗ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്തിരുന്ന എൽദോ വർഗീസ് സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവനായിരുന്നു. എൽദോയുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിൽ നിന്നു സഹപ്രവർത്തകർ ഇപ്പോഴും മുക്തരായിട്ടില്ല.
പരേതനായ എൽദോ (53) എറണാകുളം പെരുമ്പാവൂർ കൂഴൂർ ഐരാപുരം സ്വദേശിയായ ആരമ്മൻകുഴിയിൽ കുടുംബാംഗമാണ്. പരേതനായ പൈലി വറുഗീസ് ആണ് പിതാവ്. എൽദോയുടെ ഭാര്യ ജെസ്സി കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് എൻ.എച്ച്.എസ് ട്രസ്റ്റിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയാണ്. മക്കൾ അക്സാ എൽദോ (16), ബേസിൽ എൽദോ (9). അക്സാ ഇയർ-12 ലിലും, ബേസിൽ ഇയർ-5 യിലും പഠിക്കുകയാണ്.
മരിച്ച എൽദോയക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. രണ്ടു സഹോദരിമാരും അവരുടെ കുടുംബവും യു.കെയിൽ തന്നെയാണ് താമസിക്കുന്നതു. ഒരു സഹോദരി സിന്ധു ടൺ ബ്രിഡ്‌ജ് വെൽസിലും മറ്റൊരു സഹോദരി സിബി ഓക്സ്ഫോർഡിലുമാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. മറ്റുള്ളവർ നാട്ടിൽ തന്നെയാണ്.
പൊതുദർശനം നടത്തുന്ന ദേവാലയത്തിന്റെ വിലാസം.
St Peter’s Upper Church
Hastings road
Pembury
TN2 4PD
click on malayalam character to switch languages