ബിബിൻ എബ്രഹാം
കെന്റ്: കടുത്ത പനിയെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥതയിൽ യു.കെയിലെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി വിട പറഞ്ഞ എൽദോ വർഗീസിന്റെ മൃതശരീരം നാളെ (വെള്ളിയാഴ്ച) രാവിലെ എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലെത്തും. തുടർന്നു ശവസംസ്കാരശ്രുശ്രൂഷകൾ പന്ത്രണ്ടരയോടെ സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഇടവക പള്ളിയായ മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിൽ മൃതശരീരം സംസ്കരിക്കും. എൽദോയുടെ ഭാര്യയും കുട്ടികളും ഇന്നലെ തന്നെ നാട്ടിൽ എത്തിച്ചേർന്നിരുന്നു.
മൃതശരീരം നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് യു.കെയിലെ എല്ലാ മലയാളികൾക്കും
അവസാനമായി പ്രിയപ്പെട്ട എൽദോയെ കാണുവാനും, അന്ത്യാഞ്ജലി അർപ്പിക്കുവാനുമുള്ള സൗകര്യം കഴിഞ്ഞ ശനിയാഴ്ച്ച ടൺ ബ്രിഡ്ജ് വെൽസിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ ദി വെസ്റ്റ് കെൻറ് കേരളൈറ്റ്സിന്റെ നേത്യത്വത്തിൽ ഒരുക്കിയിരുന്നു.
ടൺ ബ്രിഡ്ജ് വെൽസിലെ പെംബറി സെൻറ് പീറ്റേഴ്സ് ചർച്ചിൽ നടന്ന പൊതുദർശനത്തിൽ ടൺ ബ്രിഡ്ജ് വെൽസ് സെന്റ് അഗസ്റ്റിൻ കത്തോലിക്കാ ചർച്ച് സഹവികാരി ലിക്സൺ സിറിയക്ക്, ഓക്സ്ഫോര്‍ഡിൽ താമസിക്കുന്ന യാക്കോബായ സുറിയാനി സഭാ വികാരി ഫിലിപ്പ് തുടങ്ങിയവർ വിടവാങ്ങൽ ശ്രുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പരേതനായ എൽദോയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുകൾ കൂടാതെ എൽദോയെ നേരിട്ടറിയുന്ന ഒട്ടേറെ പേർ യു.ക്കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്ത്യാജ്ലി അർപ്പിക്കുവാൻ എത്തിചേർന്നിരുന്നു.
കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് (MTW) എൻ.എച്ച്.എസ് ട്രസ്റ്റിൽ കേറ്ററിംഗ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്തിരുന്ന എൽദോ വർഗീസ് (53) എറണാകുളം പെരുമ്പാവൂർ കൂഴൂർ ഐരാപുരം സ്വദേശിയായ ആരമ്മൻകുഴിയിൽ കുടുംബാംഗമാണ്. പരേതനായ പൈലി വറുഗീസ് ആണ് പിതാവ്. എൽദോയുടെ ഭാര്യ ജെസ്സി കെന്റിലെ മെയിഡ്സ്റ്റോൺ ആൻഡ് ടൺ ബ്രിഡ്ജ് വെൽസ് എൻ.എച്ച്.എസ് ട്രസ്റ്റിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയാണ്. മക്കൾ അക്സാ എൽദോ (16), ബേസിൽ എൽദോ (9). അക്സാ ഇയർ-12 ലിലും, ബേസിൽ ഇയർ-5 യിലും പഠിക്കുകയാണ്.
മരിച്ച എൽദോയക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരും ഉണ്ട്. രണ്ടു സഹോദരിമാരും അവരുടെ കുടുംബവും യു.കെയിൽ തന്നെയാണ് താമസിക്കുന്നതു. ഒരു സഹോദരി സിന്ധു ടൺ ബ്രിഡ്ജ് വെൽസിലും മറ്റൊരു സഹോദരി സിബി ഓക്സ്ഫോർഡിലുമാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. മറ്റുള്ളവർ നാട്ടിൽ തന്നെയാണ്.
click on malayalam character to switch languages