അപ്പച്ചൻ കണ്ണഞ്ചിറ
ബെൽഫാസ്റ്റ്: ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളും, ആതുര സേവന രംഗത്ത് കൺസൾട്ടന്റ് സർജ്ജനായി റിട്ടയർ ചെയ്ത പ്രശസ്ത ഡോക്ടറുമായ ജോർജ്ജ് ജോസഫ് പോത്താനിക്കാട്ട് (82) ബെൽഫാസ്റ്റിൽ നിര്യാതനായി. ഇറ്റലിയിൽ നിന്നും മെഡിക്കൽ ബിരുദം നേടുകയും ലണ്ടനിൽ ഉപരി പഠനം നടത്തുകയും ചെയ്തിട്ടുള്ള ഡോ.ജോർജ്ജ് പിൽക്കാലത്തു ബെൽഫാസ്റ്റിൽ സ്ഥിരതാമാസമാക്കുകയായിരുന്നു.
ആതുര ശുശ്രുഷാ രംഗത്തെ വിശിഷ്‌ഠ സേവനത്തിനു എലിസബത്ത് രാഞ്ജിയുടെ പ്രത്യേക പ്രശംസയും, പുരസ്കാരവും ലഭിച്ചിട്ടുള്ള ഡോ ജോർജ്ജ്, അർഹരെ സഹായിക്കുന്ന ഒരു നല്ല മനസ്സിന്റെ ഉടമയുമായിരുന്നു.
വർഷങ്ങളായി ഗോൾഫു കളിയോട് ഉണ്ടായിരുന്ന അതീവ താൽപ്പര്യം സമീപ കാലം വരെ പരേതൻ കാത്തു സൂക്ഷിച്ചു പോന്നിരുന്നു. ഇടക്കാലത്തു വെച്ച് തന്നെ ആകർഷിച്ച തേനീച്ച വളർത്തലിലുള്ള ഹോബിയും നോർത്തേൺ അയർലണ്ടിലെ പ്രതികൂല കാലാവസ്ഥയിലും ഉത്സാഹപൂർവ്വം നടത്തിപ്പോരുകയായിരുന്നു.
കഴിഞ്ഞ 49 വർഷമായി നോർത്തേൺ അയർലണ്ടിൽ താമസിച്ചുവന്നിരുന്ന ജോർജ്ജിന് ഹൃദയ സംബന്ധമായ രോഗമാണ് മരണ കാരണമായത്. പരേതൻ കോതമംഗലം പോത്താനിക്കാട്ട് കുടുംബാംഗമാണ്.
കോഴിക്കോട് തിരുവമ്പാടി ഇളംതുരുത്തിൽ കുടുബാംഗം ഡോ.മേരി ആണ് ഭാര്യ. ജോസഫ് ( ഐറ്റി കൺസൽട്ടൻറ്) ഡോ.എലിസബത്ത് എന്നിവർ മക്കളും ഡോ.ലീ റെയ്‌ലി മരുമകനുമാണ്.
ജനുവരി 26 നു വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ബെൽഫാസ്റ്റിലുള്ള ഡങ്കാനൺ സെന്റ് പാട്രിക് ദേവാലയത്തിൽ അന്ത്യോപചാര ശുശ്രുഷാ തിരുക്കർമ്മങ്ങൾ നടത്തപ്പെടും. അന്ത്യോപചാര ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ദേവാലയത്തിന്റെ വെബ് സൈറ്റിൽ ലഭിക്കും.
മെഡിക്കൽ-മലയാളി അസോസിയേഷനുകൾ ഡോ.ജോർജ്ജിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
St.patrick’s Church, 1 Circular Rd, Dungannon BT71 6BE
click on malayalam character to switch languages