ഹൈദരാബാദ്: സിപിഐ എം പാർട്ടി കോൺഗ്രസ് ഇന്ന് കൊടിയേറും .പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയവും, സീതാറാം യെച്ചൂരി രാഷ്ട്രീയ സംഘടന റിപ്പോർട്ടും ഇന്ന് അവതരിപ്പിക്കും. കോൺഗ്രസ് ബന്ധം സംബന്ധിച്ച ബദൽ രേഖയും യെച്ചൂരി ഇന്ന് പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കും.
സ്വാതന്ത്ര്യസമര സേനാനിയും തെലങ്കാന സായുധ സമരനായികയുമായ മല്ലു സ്വരാജ്യം പതാക ഉയർത്തുന്നതോടെയാണ് സിപിഐഎമ്മിന്റെ 22-ാം മത് പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ തുടക്കമാകുന്നത്. ഹൈദരാബാദിലെ ആർടിസി കല്യാണമണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന മുഹമ്മദ് അമീൻ നഗറിലെ ഖഗൻദാസ്‐ സുകോമൾസെൻ മഞ്ചിൽ പാർടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജി ആർ ശിവശങ്കരൻ (ഫോർവേഡ് ബ്ലോക്ക്), ആശിഷ് ഭട്ടാചാര്യ (എസ്യുസിഐ) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
ഉച്ചക്ക് ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക. മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയെയും അതിന്റെ സഖ്യ കക്ഷികളെയും പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യദൗത്യം. എന്നാൽ, കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടത് എന്ന രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിന് എതിരെ ആണ് സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിൽ ബദൽ രേഖ അവതരിപ്പിക്കുന്നത്. ഫാസിസ്റ്റായ ആർഎസ്എസ് നിയന്ത്രിക്കുന്ന ബി ജെ പി യെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പടെ ഉള്ള മതേതര ജനാധിപത്യ കക്ഷികളും ആയി തെരെഞ്ഞെടുപ്പിൽ ധാരണയോ സഹകരണമോ വേണം എന്ന നിലപാട് ആണ് യെച്ചൂരിക്ക് ഉള്ളത്.
കരട് രാഷ്ട്രീയപ്രമേയത്തിൽ വന്ന ഭേദഗതികളുടെ റിപ്പോർട്ട് ഇന്നലെ ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഈ ഭേദഗതികൾ ഉൾപ്പെടെയാണ് കരട് രാഷ്ട്രീയപ്രമേയം പാർടി കോൺഗ്രസിൽ ഇന്ന് അവതരിപ്പിക്കുക. പാർടി കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയായി പൊളിറ്റ്ബ്യൂറോ പ്രവർത്തിക്കും. 763 പ്രതിനിധികളും 74 നിരീക്ഷകരും ആണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽ നിന്നും ബംഗാളിൽനിന്നുമാണ്. ഞാറാഴ്ച പുതിയ ജനറൽ സെക്രട്ടറിയേയും പോളിറ്റ് ബ്യുറോയെയും കേന്ദ്ര കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരെഞ്ഞടുക്കും. അന്ന് ഹൈദരാബാദിൽ നടക്കുന്ന പൊതു സമ്മേളനത്തോടെ പാർട്ടി കോൺഗ്രസ് സമാപിക്കും.
click on malayalam character to switch languages