തൃശൂര്‍: പാവങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്ന് സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാവങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ കൂടെയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ പാവങ്ങളില്‍ മഹാഭൂരിപക്ഷവും പാര്‍ട്ടിക്കൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഇത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കാലത്തിനനുസരിച്ച് പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഗുണം വര്‍ധിക്കുന്നില്ല. സിപിഐഎം ഒരു സ്വതന്ത്ര ശക്തിയായി വളരുന്നില്ല. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിജെപിയുടെ സ്വാധീനം വന്‍തോതില്‍ വര്‍ധിക്കുന്നെന്നും ഇത് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ സ്വാധീനത്തെ മതനിരപേക്ഷ പ്രചരണങ്ങളിലൂടെയും വര്‍ഗസമരങ്ങള്‍ സംഘടിപ്പിച്ചും ചെറുക്കണം.
പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ പലരും വ്യക്തിപരമായി ആഗ്രഹങ്ങള്‍ കാണിക്കുന്നു. ഇത് പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങളുടെ ലംഘനമായി മാറുകയാണ്. നേതൃത്വത്തിലുള്ള പ്രവണത താഴേത്തട്ടിലേക്കും വ്യാപിക്കുന്നുണ്ട്. ബൂര്‍ഷ്വാ പാര്‍ട്ടികളില്‍ മാത്രമാണ് ഈ പ്രവണത കണ്ട് വന്നിരുന്നത്. അത് പാര്‍ട്ടിയില്‍ അംഗീകരിക്കാനാകില്ല. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐഎം സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പ്ലീനം രേഖ എല്ലാവര്‍ക്കും ബാധകമാക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ പറഞ്ഞു. ചില നേതാക്കള്‍ക്ക് പ്ലീനം രേഖ ബാധകമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
കണ്ണൂരിലെ കൊലപാതകങ്ങള്‍ക്കെതിരെയും ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് കൃഷ്ണനോട് ചോദിച്ച പേലെ എന്തിനീ കൊലപാതകങ്ങളെന്ന് കൊല്ലത്ത് നിന്നുള്ള അംഗം പി കെ ഗോപന്‍ ചോദിച്ചു.
click on malayalam character to switch languages