ബ്രസൽസ്: യൂറോപ്യൻ യൂനിയൻ വിടുതൽ നടപടികൾ വേഗത്തിലാക്കണമെന്ന് അംഗരാജ്യങ്ങളുടെ നിലപാടിൽ അയവുതേടി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് തിരക്കിട്ട യാത്രയിൽ. വിടുതൽ നടപടിയിൽ സാവകാശം തേടിയുള്ള ബ്രിട്ടെൻറ അപേക്ഷ വെള്ളിയാഴ്ച ബ്രസൽസിൽ ചേരുന്ന യൂറോപ്യൻ കൗൺസിൽ ഉച്ചകോടി ചർച്ചചെയ്യും.
ഇതിന് മുമ്പായി, അംഗരാജ്യങ്ങളുമായുള്ള ചർച്ചകൾക്ക് തിങ്കളാഴ്ച തെരേസ മേയ് ബ്രസൽസിലെത്തി. യൂറോപ്യൻ കമീഷൻ പ്രസിഡൻറ് ജീൻ ക്ലോഡ് ജങ്കർ, ഇ.യു നയതന്ത്രജ്ഞൻ മിഷേൽ ബാർണിയർ എന്നിവരുമായി അവർ ചർച്ച നടത്തി. സാവകാശം തേടി മിക്ക ഇ.യു അംഗരാജ്യങ്ങളുടെ തലവന്മാരുമായും കഴിഞ്ഞദിവസങ്ങളിൽ മേയ് നേരിട്ടും ഫോണിലൂടെയും ചർച്ച നടത്തിയിരുന്നു.
ജർമൻ ചാൻസലർ അംഗലാ മെർകലുമായും ടെലിഫോൺ സംഭാഷണം നടത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, മേയുടെ അഭ്യർഥന മെർകൽ തള്ളിയതായാണ് സൂചന. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായും എറിഷ് മന്ത്രി ലിയോ വരദ്കറുമായും അവർ സംസാരിച്ചു.
ഇ.യു അംഗമായിരിക്കെ ബ്രിട്ടൻ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകൾ പൂർത്തീകരിക്കുക, ബ്രിട്ടനിലെ ഇതര യൂറോപ്യൻരാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങൾ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളിൽ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ആവശ്യങ്ങൾ മതിയായവേഗത്തിൽ ബ്രിട്ടൻ നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം.
click on malayalam character to switch languages