ബ്രസ്സൽസ്: ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ബ്രിട്ടനുമായി നടത്തിയ ആദ്യഘട്ട ഒത്തുതീർപ്പ് ചർച്ചയിൽ കാര്യമായ പുരോഗതിയെന്ന് യൂറോപ്യൻ കമ്മീഷൻ .
ബ്രിട്ടൻ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ജീൻ ക്ലൗഡ് ജൻകറും നടത്തിയ ചർച്ചയിലാണ് സുപ്രധാന പുരോഗതി കൈവരിച്ചിരിക്കുന്നത്. ഐറിഷ് അതിർത്തി, ബ്രിട്ടന്റെ ബ്രെക്സിറ്റ് വിടുതൽ ബിൽ, പൗരൻമാരുടെ അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് ചർച്ച നടന്നത്.
വടക്കൻ അയർലൻറിൽ കർശനമായ അതിർത്തി പരിശോധനയുണ്ടാവില്ലെന്ന് തെരേസ മേ ഉറപ്പ് നൽകി. സ്വതന്ത്ര അയർലൻറിൽ നിന്നും വടക്കൻ അയർലൻറിലേക്കുള്ള വ്യാപാരത്തിന് മുൻപ് അതിർത്തി പരിശോധനയുണ്ടായിരുന്നില്ല. ഇത് നിലനിർത്താൻ സ്വതന്ത്ര അയർലൻറ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നോർത്തേൺ അയർലണ്ടിലെ ഡെമോക്രറ്റിക് യൂണിയണിസ്റ്റ് പാർട്ടി നേതാക്കൾ ഇതിനെ എതിർത്തിരുന്നു.
ബ്രെക്സിറ്റ് വിടുതൽ ബില്ലായി 35 മുതൽ 39 ബില്ല്യൺ പൗണ്ടായി നിശ്ചയിച്ചു. 30 ലക്ഷത്തോളം ബ്രിട്ടീഷ് പൗരൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായിട്ടാണ് ഇതെന്ന് മേ കൂട്ടിചേർത്തു.
ഡിസംബർ 14,15 തീയതികളിലായി നടക്കുന്ന ഉച്ചകോടിയിൽ, യൂറോപ്യൻ യൂണിയൻ നേതാക്കളും, ബ്രിട്ടനും തമ്മിൽ ബ്രെക്സിറ്റ് രണ്ടാം ഘട്ട ചർച്ചകൾ നടത്തും. ട്രേഡ് ഡീലുകളെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉച്ച്ചകോടിയിൽ കൈക്കൊള്ളും.
40 വർഷത്തെ അംഗത്വത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിനാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് നിൽകാൻ തീരുമാനിച്ചത്. യൂണിയനിൽ നിന്നും 2019 ലാണ് ബ്രിട്ടൻ പൂർണമായും വേർപിരിയുന്നത്. അതിന് മുൻപായി മൂന്ന് കാര്യങ്ങളിൽ ഒത്തുതീർപ്പിലെത്താനുള്ള ചർച്ചകളിലാണ് കാര്യമായ പുരോഗതിയുണ്ടായിരിക്കുന്നത്.
click on malayalam character to switch languages