ബോണക്കാട് വനമേഖലയിലെ കറിച്ചട്ടിപ്പാറയിലേക്കു നെയ്യാറ്റിന്‍കര അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ കുരിശുനാട്ടല്‍ മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. വിശ്വാസികളും െവെദികരും പോലീസുകാരും ഉള്‍പ്പെടെ 27 പേര്‍ക്കു പരുക്ക്. സമരക്കാര്‍ കൊടികെട്ടാന്‍ ഉപയോഗിച്ച വടിയും ചുടുകട്ടയും കൊണ്ടാണു പോലീസ് സംഘത്തെ നേരിട്ടത്. രാവിലെ 10.30-നു തേവിയോട് പള്ളിയിലെ പ്രത്യേകപ്രാര്ഥനയ്ക്കുശേഷമാണു നിരവധി വാഹനങ്ങളില്‍ കുരിശുമായി വിശ്വാസികള്‍ ബോണക്കാട്ടേക്ക് എത്തിയത്.
വനമേഖലയില്‍ കുരിശുമല തീര്‍ഥാടനത്തിന്റെ പേരില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് കുരിശുകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ വനംവകുപ്പ് നീക്കം ചെയ്തതോടെയാണ് ഇവിടം സംഘര്‍ഷമേഖലയായത്. തുടര്‍ന്ന് ഒരു മരക്കുരിശ് മാത്രം നിലനിര്‍ത്താനും പ്രത്യേകാവസരങ്ങളില്‍ പ്രാര്‍ഥന അനുവദിക്കാനും തീരുമാനമായി. ഈ മരക്കുരിശ് പിന്നീട് ഇടിമിന്നലില്‍ തകര്‍ന്നു.
ഇതു വനപാലകര്‍ തകര്‍ത്തതാണെന്നാരോപിച്ച് കുരിശ് പുനഃസ്ഥാപിക്കാനായിരുന്നു ഇന്നലെ വിശ്വാസികളുടെ നീക്കം. ഇവരെ കാണിത്തടം ചെക്പോസ്റ്റില്‍ പോലീസും വനപാലകരും ചേര്‍ന്നു തടഞ്ഞു. എന്നാല്‍, ബാരിക്കേഡുകള്‍ തകര്‍ത്ത് വിശ്വാസികള്‍ മുന്നോട്ടുനീങ്ങി. പോലീസ് വീണ്ടും തടഞ്ഞതോടെ കല്ലേറുണ്ടായി. ഇതേത്തുടര്‍ന്നു പോലീസ് ലാത്തിവീശുകയും തിരികെ കല്ലെറിയുകയും ചെയ്തു. കല്ലേറിലും ലാത്തിച്ചാര്‍ജിലും 27 പേര്‍ക്കു പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ 19 വിശ്വാസികള്‍ക്കും എട്ടു പോലീസുകാര്‍ക്കുമാണു പരുക്കേറ്റത്.
വിശ്വാസികള്‍ ചെക്പോസ്റ്റിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയതോടെ നെടുമങ്ങാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ അനുരഞ്ജനചര്‍ച്ച നടന്നു. 15 പേരെ കറിച്ചട്ടിപ്പാറയിലേക്കു കടത്തിവിടാമെന്ന സര്‍ക്കാര്‍ തീരുമാനം തഹസില്‍ദാര്‍ പുരോഹിതരെ അറിയിച്ചു. മുഴുവന്‍പേരെയും കടത്തിവിടണമെന്ന സമരക്കാരുടെ ആവശ്യം തള്ളി.
കാണിത്തടത്തിലെ സമരം ഉച്ചകഴിഞ്ഞ് മൂന്നോടെ വിതുര കലുങ്ക് ജങ്ഷനിലേക്കു മാറ്റി. വാഹനങ്ങളില്‍ വിതുര കലുങ്കിലെത്തിയ സമരക്കാര്‍ തിരുവനന്തപുരം-പൊന്മുടി പാത ഉപരോധിച്ചു. കെ.എസ്.ആര്.ടി.സി. ബസിനുനേരെയും വ്യാപാരസ്ഥാപനങ്ങളിലേക്കും കല്ലേറുണ്ടായി. തുടര്‍ന്ന് വീണ്ടും പോലീസ് ലാത്തിവീശി.
click on malayalam character to switch languages