ബെർലിൻ: ബോറടിച്ചാൽ ആളെ കൊല്ലുന്ന നഴ്സ്. അതും മാരക മരുന്നുകൾ കുത്തിവെച്ച്. കേൾക്കുമ്പോൾ വിചിത്രമായി തോന്നിയേക്കാം എന്നാൽ യാഥാർഥ‍്യം കേട്ടാൽ ഞെട്ടും. ജർമനിയിൽ പിടിയിലായ മെയിൽ നഴ്സ് നീൽസ് ഹേഗലാണ് ഇത്തരത്തിൽ ബോറടി മാറ്റാൻ ആളുകളെ കൊല്ലുന്നത്. 106 പേരയൊണ് ഇൗ കൊടും കുറ്റവാളി ഇത്തരത്തിൽ നിഷ്കരുണം കൊല ചെയ്തത്.
ജർമ്മനിയിലെ ഡെൽമെൻഹോസ്റ്റ് ആശുപത്രിയിൽ ആത്യാഹിത വിഭാഗത്തിലെ നഴ്സാണ് ഹേഗൽ. 2015ലാണ് രണ്ട് കൊലപാതകങ്ങളും നാല് കൊലപാതക ശ്രമങ്ങൾക്കും ഇയാൾ പൊലീസ് പിടിയിലാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിഞ്ഞത്. 1999 മുതൽ 2005 വരെയുള്ള കാലഘട്ടത്തിൽ മാത്രം ഹേഗൽ 90 പേരെ കൊല ചെയതു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്.
2005ൽ ഡെൽമെൻ ഹോസ്റ്റ് ആശുപത്രിയിൽ രോഗികളിലൊരാളെ കുത്തിവെച്ച് കൊല്ലാൻ ശ്രമിക്കുന്നത് മറ്റൊരു നഴ്സ് കണ്ടതിനെ തുടർന്ന് ഇയാൾ ആദ്യം പിടിയിലായത്. സംഭവത്തിൽ രോഗി രക്ഷപെടുകയും വധശ്രമത്തിന് ഏഴര വർഷം തടവ് ഹേഗലിന് ലഭിക്കുകയും ചെയ്തു. മറ്റ് സ്ഥലങ്ങളിലെയും സമാന സ്വഭാവമുള്ള കൊലപാതകങ്ങളും പൊലീസ് അന്വേഷിച്ച് വരികയാണ്. തനിക്ക് ബോറടിക്കുമ്പോഴാണ് ഇത്തരത്തിൽ രോഗികളെ കൊല്ലുന്നതെന്നാണ് ഹേഗൽ പൊലീസിനോട് പറഞ്ഞത്.
പോലീസ് പറയുന്നതിങ്ങനെ- മാരക മരുന്നുകളാണ് ഇയാൾ രോഗികളിൽ കുത്തിവെക്കുക. ഇവ രോഗികളുടെ ഹൃദയത്തിനെയും രക്തചംക്രമണ വ്യവസ്ഥകളെയും തകരാറിലാക്കും. കുത്തിവെപ്പ് വിജയകരമായോ എന്ന് വീണ്ടും പരിശോധിക്കാനും ഈ കുറ്റവാളി മറക്കില്ല.
രാജ്യത്തെ തന്നെ എറ്റവും വലിയ കൊലപാതക പരമ്പരയാണ് ഇതെന്ന് അന്വേഷണത്തിന്‍റെ ചുമതല വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഭീകരമായ കേസാണിത്. സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കേസുകളും ഹേഗലിന് ഓർമയില്ലെന്നും എന്നാൽ 30ലധികം രോഗികളെയും അവരുടെ സ്വഭാവ രീതികളും അയാൾക്ക് വ്യക്തമായി അറിയാമെന്നും ഹേഗലിന്‍റെ അഭിഭാഷകൻ പറഞ്ഞു.
നിരവധി പേരെ ഇത്തരത്തിൽ ഹേഗൽ കൊല ചെയ്യാൻ ശ്രമം നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ ശരീരത്തിൽ നിന്നും ഇയാൾ കുത്തിവെക്കാൻ ഉപയോഗിക്കുന്ന മരുന്നുകളുടെ അംശം കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മാതാവും ഇത്തരത്തിൽ ഹേഗലിന്‍റെ കൊലപാതക ശ്രമത്തിന് ഇരയാണെന്ന് ചൂണ്ടിക്കാട്ടി ഒരു യുവതിയും രംഗത്തു വന്നിട്ടുണ്ട്.
click on malayalam character to switch languages