1 GBP = 103.90

ഒരാഴ്ചയായിട്ടും സോളാർ അന്വേഷണ ഉത്തരവില്ല; അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പും രണ്ടു തട്ടിൽ

ഒരാഴ്ചയായിട്ടും സോളാർ അന്വേഷണ ഉത്തരവില്ല; അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പും രണ്ടു തട്ടിൽ

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ ക്രിമിനൽ, വിജിലൻസ് കേസെടുക്കുന്നതിനെക്കുറിച്ച് സർക്കാരിന് ആശയക്കുഴപ്പം തീരുന്നില്ല. സോളാർ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് ആദ്യ വിവരമായി പരിഗണിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് അഡ്വക്കേറ്റ് ജനറൽ ശുപാർശ ചെയ്തെങ്കിലും ഇത് ചട്ടവിരുദ്ധമാണെന്നാണ് നിയമവകുപ്പിന്റെ നിലപാട്. സെക്‌ഷൻ-4 പ്രകാരം ഇത്തരം അന്വേഷണങ്ങളെല്ലാം സി.ആർ.പി.സി പ്രകാരമേ നടത്താനാവൂ. സാധാരണഗതിയിൽ ക്രിമിനൽ കേസുകളിൽ സർക്കാരാണ് വാദിയെങ്കിലും കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസെടുത്താൽ ജസ്റ്റിസ് ശിവരാജൻ വാദിസ്ഥാനത്തെത്തുമോ എന്ന സംശയമാണ് നിയമവകുപ്പ് ഉന്നയിക്കുന്നത്.

സോളാർ കമ്മിഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി കേസ് പാടില്ലെന്ന നിലപാട് നിയമവകുപ്പ് സ്വീകരിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം കൈമാറുന്നതിനുള്ള ഉത്തരവ് വൈകുന്നത്. മൂന്നാമതൊരാളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ സരിത ഉമ്മൻചാണ്ടിയടക്കമുള്ള നേതാക്കളെ ഉപയോഗിച്ചെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. അങ്ങനെയാണെങ്കിൽ സരിതയ്ക്കും നേതാക്കൾക്കുമെതിരെ ഐ.പി.സി 420 പ്രകാരമുള്ള വഞ്ചനക്കുറ്റമേ നിലനിൽക്കൂ എന്നാണ് നിയമവകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ, തന്നെ മാനഭംഗപ്പെടുത്തിയെന്ന സരിതയുടെ പരാതിയിൽ പുതുതായി മൊഴി രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. അല്ലാതെ സരിതയെ ഒന്നാം സാക്ഷിയാക്കിയുള്ള കേസ് നിയമക്കുരുക്കിൽ പെടുമെന്നും നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു.

മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെ ആധാരമാക്കി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുന്നത് നിയമപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന് നിയമോപദേശം ലഭിച്ചതോടെ ഉത്തരവിറങ്ങുന്നത് വൈകിപ്പിക്കുകയായിരുന്നു. ഉന്നതരാഷ്ട്രീയ നേതാക്കൾക്കും പൊലീസുദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാനുള്ള മന്ത്രിസഭാ തീരുമാനമുണ്ടായിട്ട് ഇന്ന് ഒരാഴ്‌ച തികയും. സാധാരണ മന്ത്രിസഭാ തീരുമാനങ്ങൾ 48 മണിക്കൂറിനകം ഉത്തരവായി പുറത്തിറക്കേണ്ടതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more